
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള ഡോണൾഡ് ട്രംപിന്‍റെ രണ്ടാം വരവിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായവരുടെ പട്ടികയിൽ മുൻ നിരയിലാണ് ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളെല്ലാം. ട്രംപ് വിദേശ സഹായം മരവിപ്പിച്ചതോടെ യു എന്നും മറ്റ് അന്താരാഷ്ട്ര ഏജൻസികളുമെല്ലാം നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. ഇക്കാര്യം തുറന്ന് പറഞ്ഞും പ്രതിഷേധം വ്യക്തമാക്കിയും യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ട്രംപിന്‍റെ കടുംവെട്ടിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിടാനും നിരവധി രാജ്യങ്ങളിലെ സന്നദ്ധ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും യു എൻ നിർബന്ധിതരാകുന്നുവെന്നുള്ള റിപ്പോർട്ടുകളോടാണ് ഗുട്ടറസ് പ്രതികരിച്ചത്. ഫണ്ടിന്റെ കടുത്ത വെട്ടിക്കുറവുകൾ കാരണം അഫ്ഗാനിസ്ഥാനിലെ ഒമ്പത് ദശലക്ഷത്തിലധികം ആളുകൾക്ക് ആരോഗ്യവും മറ്റ് അവശ്യ സേവനങ്ങളും നഷ്ടപ്പെടുമെന്ന് ഗുട്ടറസ് വ്യക്തമാക്കി.
കഴിഞ്ഞ വർഷം യുക്രൈനിലെ പത്ത് ലക്ഷം ആളുകൾക്കുള്ള സഹായധന വിതരണം നിർത്തിവച്ചിരിക്കുകയാണെന്നും സുഡാനിൽ നിന്നുള്ളവർക്കുള്ള ധനസഹായ പദ്ധതികൾ അവസാനിച്ചെന്നും ഗുട്ടെറസ് വിവരിച്ചു. നിരവധി സ്വതന്ത്ര എൻജിഒകളും ഫണ്ടിന്റെ കുറവ് ചൂണ്ടിക്കാട്ടി പദ്ധതികൾ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. അമേരിക്കയും ട്രംപും തീരുമാനം പുനഃപരിശോധിക്കണമെന്ന് യു എൻ ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കൻ ഫണ്ട് കുറഞ്ഞതോടെ മറ്റു വഴികൾ തേടേണ്ട അവസ്ഥയിലാണ് യു എൻ എന്ന് ഉദ്യോഗസ്ഥരും വ്യക്തമാക്കി.