
ഗാസയിലെ മൂന്നില്‍ ഒരാള്‍ വീതം ഭക്ഷണം കഴിക്കാതെ ദിവസങ്ങളോളം കഴിയുന്നുണ്ടെന്ന് യുഎന്നിന്റെ ഭക്ഷ്യ സഹായ പദ്ധതി (ഡബ്ല്യുഎഫ്പി)യുടെ മുന്നറിയിപ്പ്. പോഷകാഹാരക്കുറവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും 90,000 സ്ത്രീകളും കുട്ടികളും അടിയന്തര ചികിത്സ ആവശ്യമുള്ളവരാണെന്നും ഡബ്ല്യുഎഫ്പി ഒരു പ്രസ്താവനയില്‍ പറഞ്ഞു.
വെള്ളിയാഴ്ച പോഷകാഹാരക്കുറവ് മൂലം ഒമ്പത് പേര്‍ കൂടി മരിച്ചതായി പ്രദേശത്തെ ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇസ്രായേല്‍- ഹമാസ് യുദ്ധം ആരംഭിച്ചതിനുശേഷം ഇത്തരത്തിലുള്ള മരണങ്ങള്‍ 122 ആയിട്ടുണ്ട്.
ഗാസയിലേക്കുള്ള എല്ലാ സാധനങ്ങളുടെയും പ്രവേശനം നിയന്ത്രിക്കുന്ന ഇസ്രായേല്‍, പ്രദേശത്തേക്ക് സഹായം എത്തിക്കുന്നതിന് ഒരു നിയന്ത്രണവുമില്ലെന്നും ഏതെങ്കിലും തരത്തില്‍ പോഷകാഹാരക്കുറവുണ്ടെങ്കില്‍ ഹമാസാണ് കാരണക്കാരെന്നും പറയുന്നു.
വെള്ളിയാഴ്ച, ജര്‍മ്മനി, ഫ്രാന്‍സ്, യുകെ എന്നിവ ഇസ്രായേലിനോട് പ്രദേശത്തേക്കുള്ള സഹായ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല,
ഗാസയില്‍ നാം കാണുന്ന മാനുഷിക ദുരന്തം’, യുദ്ധം എന്നിവ ഉടന്‍ അവസാനിപ്പിക്കണമെന്ന് അവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ‘അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം ഇസ്രയേല്‍ ബാധ്യതകള്‍ പാലിക്കണമെന്നും ജനങ്ങള്‍ക്ക് ആവശ്യമായ മാനുഷിക സഹായം തടഞ്ഞുവയ്ക്കുന്നത് അസ്വീകാര്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു.