ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിൽ ദൗദ മേഖലയിൽ വളര്‍ത്തുനായയ്ക്ക് ഗുരുതര രോഗം വന്ന് അവശനിലയിലായതില്‍ മനംനൊന്ത് സഹോദരിമാർ ജീവനൊടുക്കി. സഹോദരിമാരായ രാധാ സിങും (24) ജിയാ സിങുമാണ് (22) ഫിനോയ്ല്‍ കുടിച്ച് ജീവനൊടുക്കിയത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. രാവിലെ ഇരുവരേയും അമ്മ ഗുലാബ് ദേവി സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പറഞ്ഞുവിട്ടിരുന്നു.
തിരികെ വന്ന ഇരുവരും തങ്ങള്‍ ഫിനോയ്ല്‍ കുടിച്ചിട്ടുണ്ടെന്ന് അമ്മയോട് പറഞ്ഞു. ഗുലാബ് ദേവിയും മകനും കൂടി ഇരുവരേയും ഉടനടി ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ ഇരുവരുടേയും ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. അവിടെ രണ്ടുപേര്‍ക്കും അടിയന്തര ചികിത്സ നല്‍കുന്നതിനിടെയാണ് ജീവൻ നഷ്ടപ്പെട്ടത്.അതേസമയം, വളര്‍ത്തുനായയുടെ രോഗത്തിന് പലയിടത്തും കൊണ്ടുപോയി ചികിത്സ നല്‍കിയിരുന്നുവെങ്കിലും രോഗം ഭേദപ്പെട്ടിരുന്നില്ല.
നായ മരണവെപ്രാളം കാണിക്കുന്നതും വേദനയോടെ ഞെരങ്ങുന്നതും ദിവസങ്ങളോളം കണ്ട് രണ്ട് സഹോദരിമാരും കടുത്ത വിഷാദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു. ഇരുവര്‍ക്കും വിഷാദ രോഗമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. 2014 മുതല്‍ ഇവര്‍ ചില മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
Unable to bear the pain of the dog, the sisters committed suicide by drinking phenol















