
പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ തുറന്നുകാട്ടിയ പെട്ടിയിൽ റെയർ എർത്ത് സാംപിളുകളല്ലെന്ന് ചൈന വ്യക്തമാക്കി. യുഎസുമായി പാക്കിസ്ഥാൻ അപൂർവ ധാതുക്കളുടെ കയറ്റുമതി കരാറിലെത്തിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ പ്രതികരണം. പെട്ടിയിലുണ്ടായിരുന്നത് പാക്കിസ്ഥാൻ ഉദ്യോഗസ്ഥർ സമ്മാനിച്ച രത്ന അയിരുകളാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ പറഞ്ഞു. ലോകത്തെ റെയർ എർത്തിന്റെ 70 ശതമാനവും നിയന്ത്രിക്കുന്ന ചൈനയുടെ പുതിയ കയറ്റുമതി നിയന്ത്രണം പാക്കിസ്ഥാനെ ഒതുക്കാനുള്ളതല്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ചൈനയിൽ നിന്നുള്ള റെയർ എർത്ത് കയറ്റുമതിക്ക് ഇനി മുൻകൂർ ലൈസൻസ് നിർബന്ധമാക്കിയ നിയമം രാജ്യതാൽപ്പര്യവും ദുരുപയോഗം തടയലും ലക്ഷ്യമിട്ടുള്ളതാണ്. ഇത് മറ്റ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ളതല്ലെന്നും എല്ലാ വാദങ്ങളും തെറ്റാണെന്നും ലിൻ ജിയാൻ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനുമായുള്ള അടുത്ത സൗഹൃദം തുടരുമെന്നും അദ്ദേഹം ഉറപ്പുനൽകി. അതേസമയം, പാക്കിസ്ഥാനിലെ പ്രതിപക്ഷം മുനീറിന്റെ നീക്കത്തെ ‘കച്ചവടയാത്ര’യായി വിമർശിച്ചിരുന്നു.
റെയർ എർത്ത് ഇലക്ട്രോണിക്സ്, പ്രതിരോധം, വാഹന നിർമാണം തുടങ്ങിയ മേഖലകൾക്ക് അനിവാര്യമാണ്. ചൈനയുടെ നീക്കം യുഎസ്-ചൈന വ്യാപാരയുദ്ധത്തെ കൂടുതൽ സങ്കീർണമാക്കി. യുഎസ്, യൂറോപ്യൻ യൂണിയൻ, ഇന്ത്യ എന്നിവയാണ് പ്രധാന ഇറക്കുമതിക്കാർ. ഇതിനോടുള്ള പ്രതികരണമായി ട്രംപ് ചൈനീസ് ഉൽപന്നങ്ങൾക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചു.
നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന തീരുവ വർധനയോടെ ചൈനീസ് ഉൽപന്നങ്ങളുടെ മൊത്തം തീരുവ 130-150 ശതമാനമായി ഉയരും. ഇത് ട്രംപ്-ഷി ജിൻപിങ് കൂടിക്കാഴ്ചയെ ബാധിച്ചു. ചൈനയുടെ നിയന്ത്രണം ആഗോള വിതരണ ശൃംഖലയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നു.