അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങൾ വര്‍ധിക്കുന്നു; സിപിആര്‍ പാഠ്യവിഷയമാക്കണമെന്ന് കെ.ജി.എം.ഒ.എ

തിരുവനന്തപുരം: സംസ്ഥാനത്ത് യുവജനങ്ങളിൽ അപ്രതീക്ഷിത ഹൃദയസ്തംഭനം വർദ്ധിച്ചു വരുന്നതിനാൽ ഇത്തരം സാഹചര്യങ്ങളിൽ അടിയന്തരമായി നൽകേണ്ട കാർഡിയോ പൾമനറി റീസസിറ്റേഷൻ (CPR) പോലുള്ള ജീവൻരക്ഷാ മാർഗ്ഗങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകണമെന്ന് സർക്കാരിനോട് കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ ) ആവശ്യപ്പെട്ടു.

സമയബന്ധിതമായി നൽകുന്ന സിപിആർ ഒരു ജീവൻ രക്ഷിക്കുന്നതിൽ നിർണ്ണായകമാണ്. ഹൃദയസ്തംഭനം ഉണ്ടായാൽ ആദ്യത്തെ ഏതാനും മിനിറ്റുകൾക്കുള്ളിൽത്തന്നെ നൽകുന്ന ചികിത്സയാണ് ജീവനും മരണത്തിനും ഇടയിലുള്ള അതിർവരമ്പ് നിർണ്ണയിക്കുന്നത്. അതിനാലാണ് സിപിആർ പരിശീലനം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർക്ക് നൽകണമെന്ന് ആവശ്യപ്പെടുന്നതെന്ന് കെജിഎംഒഎ പറഞ്ഞു. സംസ്ഥാനത്തെ അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ കെ.ജി.എം.ഒ.എ ഇതോടനുബന്ധിച്ച ചില ആവശ്യങ്ങളും സർക്കാരിൻ്റെ മുന്നോട്ട് വെച്ചു.

പ്രധാന ആവശ്യങ്ങൾ

ഹൈസ്കൂളുകളിലും ഹയർ സെക്കണ്ടറി സ്കൂളുകളിലും കോളേജുകളിലും സി.പി.ആർ. ഒരു നിർബന്ധിത വിഷയമാക്കി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.

കോളേജുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, റെസിഡൻ്റ്സ് അസോസിയേഷനുകൾ, യുവജന സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ വിവിധ മേഖലകളിലുള്ളവർക്കായി സി.പി.ആർ. പരിശീലന പരിപാടികൾ സംഘടിപ്പിക്കുക.

തിരക്കുള്ള പൊതുസ്ഥലങ്ങളിലും പരിപാടികളിലും പ്രഥമ ശുശ്രൂഷാ കിറ്റുകളും ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ (എ.ഇ.ഡി) പോലുള്ള ജീവൻ രക്ഷാ ഉപകരണങ്ങളും ലഭ്യമാക്കുക.

സി.പി.ആർ. സംബന്ധിച്ച ബോധവൽക്കരണ വീഡിയോകൾ ഉൾപ്പെടെയുള്ള പ്രചരണോപാധികൾ സർക്കാർ തലത്തിൽ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാൻ നടപടി സ്വീകരിക്കുക

ഇതിലൂടെയെല്ലാം പൊതുജനങ്ങളിൽ സി.പി.ആർ.നെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലൂടെയും പരിശീലനം നൽകുന്നതിലൂടെയും അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹൃദയസ്തംഭന മരണങ്ങൾ വലിയൊരളവുവരെ കുറയ്ക്കാൻ സാധിക്കുമെന്നാണ് കെ.ജി.എം.ഒ.എ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾക്ക് സർക്കാരിന് പൂർണ്ണ പിന്തുണയും സഹകരണവും സംഘടന വാഗ്ദാനം ചെയ്തു.

More Stories from this section

family-dental
witywide