രാജ്യത്ത് 52,667 കോടിരൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. രാജ്യത്ത് എൽപിജി വിലകുറയ്ക്കാനുള്ള നടപടികളും ആരംഭിച്ചു. കുറഞ്ഞ വിലയിൽ പാചകവാതകം ലഭ്യമാക്കാനായാണ് നടപടി. ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് 30,000 കോടി രൂപയുടെ സബ്‌സിഡിയും നൽകും. കേന്ദ്രമന്ത്രിസഭാ യോഗം യുഎസിന്റെ പകരച്ചുങ്ക നടപടി ചർച്ച ചെയ്തില്ലെന്നാണ് റിപ്പോർട്ടുകൾ.
യോഗത്തിൽ 4,200 കോടി രൂപ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി അനുവദിക്കാനും തീരുമാനിച്ചു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി തുക അനുവദിച്ചത് സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾക്കും സഹായകമാകും. പി.എം. ഉജ്വല യോജനയ്ക്കായി 12,060 കോടി രൂപയുടെ അംഗീകാരം നൽകി. അസമിനും ത്രിപുരയ്ക്കും 4250 കോടിയുടെ പ്രത്യേക പാക്കേജിനും കേന്ദ്രമന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകി.










