
പാലക്കാട്: ശബരിമലയിലെ സ്വർണപ്പാളി വിവാദം ഇല്ലാതാക്കാനാണ് ഭൂട്ടാൻ വാഹനക്കടത്തിൽ നടന്മാരായ പൃഥ്വിരാജിന്‍റെയും ദുൽഖർ സൽമാന്‍റെയും വീടുകളിൽ ഇ ഡി റെയ്ഡ് നടത്തിയതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി. പാലക്കാട് മലമ്പുഴയിൽ കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
പ്രജാ വിവാദവും സ്വർണ്ണ ചർച്ച മുക്കാൻ വേണ്ടിയാണ്. രണ്ട് സിനിമാക്കാരെ ഇതിനിടയിലേക്ക് വലിച്ചിഴക്കുന്നത് വിവാദം അവസാനിപ്പിക്കാനാണെന്നാണ് സംശയം. ഈ സർക്കാരിനെ ബാധിക്കുന്ന വിഷയങ്ങൾ വരുമ്പോൾ പൊലീസിനെ ഉപയോഗിച്ച് തിളക്കമുള്ളവരെ മലിനപ്പെടുത്തുകയും കളങ്കപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെന്നും കേന്ദ്രമന്ത്രിയായതിനാൽ ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ചെമ്പ് സ്വർണ രസതന്ത്രം വലിയ മാറ്റമാണ് കേരളത്തിൽ ഉണ്ടാക്കാൻ പോകുന്നത്. അയ്യപ്പൻ മനുഷ്യൻ കൂടിയാണ്. തന്‍റെ മൂത്ത സഹോദരനായാണ് അയ്യപ്പനെ കാണുന്നത്. ഈശ്വരന്റെ ഓഡിറ്റ് ബുക്കിൽ മാത്രമാണ് തന്റെ തെറ്റുകൾ രേഖപ്പെടുത്തിയിരിക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.