
ന്യൂഡൽഹി: ഉന്നാവ ബലാത്സംഗ കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗറിന് ജാമ്യം അനുവദിച്ചും ശിക്ഷ മരവിപ്പിച്ചുമുള്ള ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നടപടി. സെൻഗറിനെ ജയിലിൽ നിന്ന് മോചിപ്പിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.
ഏഴ് വർഷത്തിലധികം തടവ് അനുഭവിച്ചു എന്ന കാരണത്താൽ 2025 ഡിസംബർ 23-നാണ് ഡൽഹി ഹൈക്കോടതി സെൻഗറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തത്. അതേസമയം, ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ചാലും, ഇരയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ 10 വർഷം തടവ് ശിക്ഷ അനുഭവിക്കുന്നതിനാൽ സെൻഗറിന് ജയിലിൽ തുടരേണ്ടി വരും.
2017-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 2019 ഡിസംബറിലാണ് വിചാരണ കോടതി സെൻഗറിന് ജീവപര്യന്തം തടവ് വിധിച്ചത്. കുട്ടികളെ ബലാത്സംഗംചെയ്യുന്ന പൊതുസേവകർക്ക് പോക്സോ നിയമത്തിലെ അഞ്ച് (സി) വകുപ്പ് പ്രകാരം നൽകുന്ന പരമാവധി ശിക്ഷയാണ് വിചാരണക്കോടതി സേംഗറിന് വിധിച്ചത്. സിറ്റിങ് എം എൽ എയായ സേംഗർ പൊതുസേവകൻ്റെ നിർവചനത്തിൽ വരില്ലെന്നും അതിനാൽ നാലാം വകുപ്പ് പ്രകാരമുള്ള ശിക്ഷയാണ് ബാധകമെന്നും ഡൽഹി ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു.
Unnao rape case: Supreme Court stays Delhi High Court’s stay on former BJP MLA Kuldeep Singh Sengar’s sentence













