ഇറാനിലെ ആണവകേന്ദ്രങ്ങളിൽ അമേരിക്കൻ ആക്രമണം; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഹൂതികൾ

സന: ഇറാൻ- ഇസ്രയേൽ സംഘർഷത്തിനിടയിൽ അമേരിക്ക ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെ നടത്തിയ അക്രമണങ്ങളിൽ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി യെമനിലെ ഹൂതി വിമതർ. അമേരിക്ക ഇതിൻ്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും എന്നാണ് മുന്നറിയിപ്പുമായി പൊളിറ്റിക്കൽ ബ്യുറോ നേതാവ് ഹെസാം അൽ ആസദാണ് രംഗത്തെത്തിയിരിക്കുന്നത്. അമേരിക്ക ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങൾക്ക് എതിരെയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ അമേരിക്കയെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു രം​ഗത്ത് എത്തിയിട്ടുണ്ട്. ആക്രമണ വിവരം ഇറാൻ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഹൂതികൾ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. അമേരിക്ക ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെ ആക്രമിക്കാനാണ് ഭാവമെങ്കില്‍ അമേരിക്കയുടെ കപ്പലുകളും യുദ്ധക്കപ്പലുകളും ചെങ്കടലില്‍ മുക്കുമെന്നായിരുന്നു ഹൂതി വിമതരുടെ മുന്നറിയിപ്പ്. ഹൂതി വിമതരുടെ വക്താവ് യഹിയ സരിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ഇസ്രയേൽ- ​ഗാസ സംഘർഷത്തിൽ പലസ്തീനികള്‍ക്ക് പിന്തുണ അറിയിച്ച് ഹൂതികള്‍ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങളുടെ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. തുടർന്ന് ഹൂതികള്‍ക്ക് നേരെ യുഎസ് വ്യാപക ആക്രമണം നടത്തിയിരുന്നു. അമേരിക്കയും ഹൂതികളും തമ്മില്‍ വെടിനിര്‍ത്തല്‍ ഒമാന്റെ മധ്യസ്ഥതയില്‍ ഇക്കഴിഞ്ഞ മേയിലാണ് അവസാനിച്ചത്. ചെങ്കടലിലും ബാബ് അല്‍-മന്ദബ് കടലിടുക്കിലും ഇരു കക്ഷികളും പരസ്പരം ആക്രമണത്തിലേര്‍പ്പെടില്ലെന്നാണ് കരാര്‍. ഹൂതികള്‍ക്ക് നേരെയുള്ള ബോംബാക്രമണംകരാര്‍ നിലവില്‍ വന്നതോടെയാണ് യുഎസ് നിര്‍ത്തിയിരുന്നു.