
ചൈനയിൽ നിർമ്മിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി അമേരിക്ക. പ്രമുഖ ചൈനീസ് ടെക് ഭീമന്മാരായ വാവെയ് (Huawei), ഹാങ്‌സൗ ഹൈക്ക്‌വിഷൻ (Hangzhou Hikvision), സെഡ്ടിഇ (ZTE), ഡാഹുവ ടെക്‌നോളജി (Dahua Technology) തുടങ്ങിയവരുടെ സുരക്ഷാ ക്യാമറകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങി ദശലക്ഷക്കണക്കിന് ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിൽപ്പനയ്ക്കാണ് അമേരിക്ക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഉപകരണങ്ങൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും, അമേരിക്കൻ പൗരന്മാരെ നിരീക്ഷിക്കാൻ ബെയ്ജിങ് ഉപയോഗിച്ചേക്കാമെന്നുമാണ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ്റെ (എഫ്‌സിസി) മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. ചൈന സങ്കേതിക വിദ്യയിൽ നിർമ്മിതമായ ഈ ഉപകരണങ്ങൾ അമേരിക്കൻ പൗരന്മാരെ നിരീക്ഷിക്കാനും, രാജ്യത്തെ വിവരക്കൈമാറ്റം താറുമാറാക്കാനും ചൈനയ്ക്ക് അവസരം നൽകുമെന്നും എഫ്‌സിസി ചെയർമാൻ ബ്രെൻഡൻ കാർ പറഞ്ഞു. മുന്നറിയിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ദശലക്ഷക്കണക്കിന് ചൈനീസ് ഉൽപ്പന്നങ്ങൾ നീക്കം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ തങ്ങളുടെ ഉപകരണങ്ങൾ വഴി ഒരു തരത്തിലുള്ള നിരീക്ഷണവും നടക്കുന്നില്ലെന്ന് വാവെയ് ഉൾപ്പെടെയുള്ള കമ്പനികൾ വ്യക്തമാക്കി. ഉപകരണങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ ലോകോത്തര സുരക്ഷാ വിദഗ്ധർ പരിശോധിച്ചുറപ്പിച്ചതാണെന്നും, ഉപയോക്താക്കളെക്കുറിച്ചുള്ള ഒരു വിവരവും ഒരു ഗവൺമെന്റിനും നൽകുന്നില്ലെന്നും വാവെയ് വ്യക്തമാക്കി. മുമ്പ് അന്താരാഷ്ട്ര ടെലികോം വിപണിയിൽ ആധിപത്യം പുലർത്തിയിരുന്ന വാവെയ്, അമേരിക്കയുടെ ഈ കർശന നിലപാടിനെത്തുടർന്ന് ആഗോള തലത്തിൽ വലിയ തിരിച്ചടി നേരിട്ടിരുന്നു.
അതേസമയം, എഫ്‌സിസി ചൈനീസ് കമ്പനികൾക്കെതിരെ ഉന്നയിച്ച ഗുരുതരമായ ഈ ആരോപണങ്ങളുടെ തെളിവുകളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിനാൽ തന്നെ സുരക്ഷാപരമായ നടപടിക്കുമപ്പുറം അമേരിക്ക-ചൈന വ്യാപാര സംഘർഷത്തിന്റെ ഭാഗമാണോ ഈ നടപടിയെന്നും സാമ്പത്തിക വിദഗ്ധർക്ക് സംശയമുണ്ട്.