ഗാസയിൽ യുഎസിനും ബ്രിട്ടനും രണ്ട് പ്ലാൻ; പലസ്തീനെ ഒരു രാജ്യമായി അംഗീകരിക്കാൻ നിലവിൽ പദ്ധതിയില്ലെന്ന് ജെ ഡി വാൻസ്

ലണ്ടൻ: ഗാസയിലെ പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ യോഗം ചേർന്ന അമേരിക്കയും ബ്രിട്ടനും തമ്മിൽ പലസ്തീൻ രാഷ്ട്രപദവിയുടെ കാര്യത്തിൽ അഭിപ്രായവ്യത്യാസം. ഫലസ്തീനെ ഒരു രാജ്യമായി അംഗീകരിക്കാൻ നിലവിൽ അമേരിക്കയ്ക്ക് പദ്ധതികളില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് വെള്ളിയാഴ്ച വ്യക്തമാക്കി. അതേസമയം, ബ്രിട്ടൻ ഈ വിഷയത്തിൽ മറ്റൊരു നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

തെക്കൻ ഇംഗ്ലണ്ടിലെ വിദേശകാര്യ സെക്രട്ടറിയുടെ വസതിയായ ചെവെനിംഗിൽ വെച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുമായി സംസാരിക്കുകയായിരുന്നു വാൻസ്. “അവിടെ ഒരു പ്രവർത്തനക്ഷമമായ സർക്കാർ ഇല്ലാത്തതിനാൽ” പലസ്തീനെ അംഗീകരിക്കുന്നത് പ്രായോഗികമല്ലെന്നും വാൻസ് അഭിപ്രായപ്പെട്ടു.

ഗാസയിൽ ഇസ്രായേൽ വെടിനിർത്തലിന് തയ്യാറായില്ലെങ്കിൽ സെപ്റ്റംബറിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ ബ്രിട്ടൻ ഒരുങ്ങുന്നതായി പ്രഖ്യാപിച്ചിരുന്നു. ഫ്രാൻസും കാനഡയും ഈ നിലപാടിന് പിന്തുണ നൽകിയിട്ടുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. എന്നാൽ, അമേരിക്ക ഇത്തരത്തിലുള്ള നിബന്ധനകൾ വെക്കാൻ തയ്യാറായിട്ടില്ല. സംഘർഷം പരിഹരിക്കുന്നതിൽ ഇരു രാജ്യങ്ങൾക്കും പൊതുവായ ലക്ഷ്യമുണ്ടെങ്കിലും, അത് എങ്ങനെ നേടാമെന്ന കാര്യത്തിൽ വ്യത്യാസങ്ങളുണ്ടെന്ന് വാൻസ് വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide