അറബ് രാഷ്ട്ര തലവൻമാരുമായി സംസാരിച്ച് ട്രംപ്; ഇസ്രയേലിന് പൂർണ പിന്തുണ

അറബ് രാഷ്ട്ര തലവന്‍മാരുമായി ഫോണില്‍ സംസാരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിന് പിന്നാലെയാണ് ഉത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുമായും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും ടെലഫോണിലൂടെ ട്രംപ് ചര്‍ച്ച നടത്തിയത്. ഇസ്രയേലിന് പിന്തുണ നല്‍കുമെന്ന് ട്രംപ് പറഞ്ഞു. സംഘര്‍ഷം തുടങ്ങിയ ശേഷം ഇതുവരെയുണ്ടായ ഏറ്റവും വലിയ ഇടപെടലാണിത്. അടിയന്തര യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.

സിഎന്‍എന്നുമായി നടത്തിയ ഒരു ടെലഫോണ്‍ അഭിമുഖത്തില്‍ ഇറാനില്‍ ഒറ്റ രാത്രി കൊണ്ട് നടത്തിയ ആക്രമണം വിജയകരം എന്നാണ് ട്രംപ് പറഞ്ഞത്. എന്തെങ്കിലും ബാക്കിയാകുന്നതിന് മുന്‍പ് ആണവ കരാറില്‍ ഒപ്പ് വെക്കാന്‍ ഡോണള്‍ഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. അതേസമയം, ഇസ്രയേലിനെ മുട്ടുകുത്തിക്കുമെന്ന ഇറാന്‍ പരമോന്നത നേതാവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഓപ്പറേഷന്‍ ട്രൂ പ്രോമിസ് -3 എന്ന് പേരിട്ട ഇസ്രയേലിനെതിരെ ഇറാന്‍ പ്രത്യാക്രമണം ആരംഭിച്ചു. ഇസ്രയേലിന്റെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ തിരിച്ചടി.

ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ടെല്‍ അവീവിലെ വിവിധയിടങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ നാല്‍പതിലേറെ പേര്‍ക്കാണ് പരുക്കേറ്റത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേല്‍ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടെന്നും 320 ലധികം പേര്‍ക്ക് പരുക്കേറ്റതായും കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും സാധാരണക്കാരെന്നും ഇറാന്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide