‘ഓപ്പറേഷന്‍ സിന്ദൂറി’ന് പിന്നാലെ ഇന്ത്യ-പാക് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

വാഷിംഗ്ടണ്‍ : പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ മറുപടി ആക്രമണം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷവും സ്ഥിതിഗതികളും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇത് ‘വേഗത്തില്‍ അവസാനിക്കുമെന്ന്’ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള സാഹചര്യം ഞാന്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വേഗത്തില്‍ അവസാനിക്കുമെന്നും സമാധാനപരമായ ഒരു പരിഹാരത്തിനായി ഇന്ത്യ, പാക് നേതൃത്വങ്ങള്‍ ഇടപഴകുന്നത് തുടരുമെന്നും പ്രസിഡന്റ് ട്രംപ് നടത്തിയ അഭിപ്രായങ്ങള്‍ ഞാന്‍ ആവര്‍ത്തിക്കുന്നു.’- എക്സിലെ പോസ്റ്റില്‍ മാര്‍ക്കോ റൂബിയോ പറഞ്ഞു,

ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് മിന്നല്‍ മിസൈല്‍ ആക്രമണം നടത്തിയത്. നിരോധിത ജെയ്ഷെ-ഇ-മുഹമ്മദിന്റെ ശക്തികേന്ദ്രമായ ബഹാവല്‍പൂരിലും ഇന്ത്യ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടി നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും പ്രതികരിച്ചിരുന്നു.

ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മാര്‍ക്കോ റൂബിയോയുമായി സംസാരിക്കുകയും സ്വീകരിച്ച നടപടികളെക്കുറിച്ച് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തുവെന്ന് വാഷിംഗ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ”ഇന്ത്യയുടെ നടപടികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും കൃത്യതയുള്ളതുമാണ്. അവ അളക്കപ്പെട്ടതും ഉത്തരവാദിത്തമുള്ളതും സ്വഭാവത്തില്‍ വ്യാപനം ഉണ്ടാക്കാത്ത വിധത്തില്‍ രൂപകല്‍പ്പന ചെയ്തതുമാണ്. പാകിസ്ഥാന്‍ സിവിലിയന്‍, സാമ്പത്തിക അല്ലെങ്കില്‍ സൈനിക ലക്ഷ്യങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടില്ല. അറിയപ്പെടുന്ന ഭീകര ക്യാമ്പുകള്‍ മാത്രമേ ലക്ഷ്യമിട്ടിട്ടുള്ളൂ, ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോവല്‍, റൂബിയോയുമായി സംസാരിക്കുകയും സ്വീകരിച്ച നടപടികളെക്കുറിച്ച് അദ്ദേഹത്തോട് വിശദീകരിക്കുകയും ചെയ്തു.” – വാഷിംഗ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസിയില്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide