
വാഷിംഗ്ടണ്‍ : സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടി പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നും യുഎസിലേക്കുള്ള യാത്ര നിരോധിക്കുന്നതിനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച വൈകുന്നേരം ഒപ്പുവച്ചു.
അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍ (ബര്‍മ്മ), ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് യുഎസ് പ്രവേശനം പൂര്‍ണ്ണമായും നിരോധിച്ചത്.
അതേസമയം, ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്ഥാന്‍, വെനിസ്വേല എന്നീ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസിലേക്ക് ഭാഗിക നിയന്ത്രണവും ഉണ്ടായിരിക്കും. എന്നാല്‍, നിയമാനുസൃത സ്ഥിര താമസക്കാര്‍, നിലവിലുള്ള വിസ ഉടമകള്‍, ചില വിസ വിഭാഗങ്ങള്‍, യുഎസ് ദേശീയ താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്ന വ്യക്തികള്‍ എന്നിവരെ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.
കൊളറാഡോയിലെ ബൗള്‍ഡറില്‍ നടന്ന സെമിറ്റിക് വിരുദ്ധ ആക്രമണത്തിന് ശേഷമാണ് ട്രംപ് നടപടികള്‍ വേഗത്തിലാക്കിയതെന്ന് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
‘നമ്മുടെ രാജ്യത്തേക്ക് വന്ന് നമ്മെ ഉപദ്രവിക്കാന്‍ ആഗ്രഹിക്കുന്ന അപകടകാരികളായ വിദേശീയരില്‍ നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കുക’ എന്ന പ്രചാരണ വാഗ്ദാനം പാലിക്കുന്നതായി ട്രംപിന്റെ ഉത്തരവിനെ വിശേഷിപ്പിക്കുന്നു.