
തിരുവനന്തപുരം: കേരള കാമരാജ് കോൺഗ്രസ് അധ്യക്ഷൻ വിഷ്ണുപുരം ചന്ദ്രശേഖറിന്റെ പാർട്ടിയെ യുഡിഎഫിലേക്ക് ഉൾപ്പെടുത്താൻ നീക്കം നടത്തിയില്ലെന്ന പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രൂക്ഷമായി തള്ളി. വിഷ്ണുപുരം തന്നെ നിരവധി തവണ കണ്ടെന്നും ഇന്നലെ 5.42നും 7.41നും ഫോണിൽ വിളിച്ച് ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടെന്നും സതീശൻ വെളിപ്പെടുത്തി. കൂടിക്കാഴ്ചകൾ സ്ഥലക്കച്ചവടമോ അതിർത്തി തർക്കമോ അല്ലാതെ മറ്റെന്തിനായിരുന്നുവെന്ന് വിഷ്ണുപുരം വിശദീകരിക്കട്ടെയെന്ന് സതീശൻ ആവശ്യപ്പെട്ടു.
അസോസിയേറ്റ് മെമ്പർ സ്ഥാനം മാത്രം നൽകിയത് താത്പര്യക്കുറവിന് കാരണമാകാമെന്നും അത് സ്വീകാര്യമല്ലെങ്കിൽ യുഡിഎഫുമായി സഹകരിക്കേണ്ട ബാധ്യതയില്ലെന്നും സതീശൻ വ്യക്തമാക്കി. യുഡിഎഫിന് അവരുടെ സഹകരണം നിർബന്ധമില്ലെന്നും രേഖാമൂലം അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും അഭ്യർഥനയില്ലാതെ പിടിച്ച് അസോസിയേറ്റ് ആക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെയും വിഷ്ണുപുരത്ത് നിന്ന് കോൾ വന്നിരുന്നു.
നേരത്തെ യുഡിഎഫ് പ്രവേശനത്തിന് ധാരണയായെന്ന സതീശന്റെ പ്രഖ്യാപനത്തെ വിഷ്ണുപുരം തള്ളിയിരുന്നു. പ്രവേശന വാർത്ത മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്നും കോൺഗ്രസിന് കത്ത് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎയിൽ അതൃപ്തിയുണ്ടെങ്കിലും രാജീവ് ചന്ദ്രശേഖർ വന്നശേഷം മെച്ചപ്പെട്ട പരിഗണന ലഭിക്കുന്നുണ്ടെന്നും അടുത്ത എൻഡിഎ യോഗത്തിൽ അഭിപ്രായം അറിയിക്കുമെന്നും വിഷ്ണുപുരം വ്യക്തമാക്കി.










