20 മാസത്തോളം നീണ്ട വിചാരണ; പെരിയ ഇരട്ടക്കൊലക്കേസില്‍ 14 പ്രതികളുടെ ശിക്ഷാ ‘വിധി’ ഇന്ന്

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിലെ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. ആറ് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണകള്‍ക്കും ഒടുവിലാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പ്രഖ്യാപിക്കുന്നത്.

കേസിലെ പത്ത് പ്രതികള്‍ക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ ഒന്ന് മുതല്‍ എട്ട് വരെ പ്രതികളടക്കം 14 പേരെ കോടതി കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റമാണ തെളിഞ്ഞത്. ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണ്. ശിക്ഷിക്കപ്പെട്ട 14 പേരില്‍ ആറ് പേര്‍ സിപിഎമ്മിന്റെ പ്രധാന നേതാക്കളാണ്.

കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം എ പീതാംബരന്‍, കൊലപാതകം കൃത്യം നടത്തിയ സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി) എന്നിവര്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്‌കരന്‍ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവര്‍. കെ.മണികണ്ഠന്‍, കെ വി.കുഞ്ഞിരാമന്‍, രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്‌കരന്‍ എന്നിവര്‍ക്ക് ശിക്ഷ വിധിക്കുന്നത് വരെ ജാമ്യത്തില്‍ തുടരാമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.