
ന്യൂഡല്‍ഹി : രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ സി.പി രാധാകൃഷ്ണനും ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയും തമ്മിലാണ് പോരാട്ടം.
എന്‍ ഡി എയും ഇന്ത്യ സഖ്യവും ഇന്നലെ എം പിമാര്‍ക്ക് പരിശീലനം നല്കാന്‍ മോക്ക് വോട്ടിംഗ് നടത്തിയിരുന്നു. എന്‍ ഡി എ പക്ഷത്ത് നിന്ന് കൂറുമാറ്റം ഉണ്ടാകാതിരിക്കാന്‍ ബി ജെ പി നേതൃത്വം കര്‍ശന നിരീക്ഷണമാണ് നടത്തുന്നുത്. എം പിമാരെ ബാച്ച് ബാച്ചായി തിരിച്ച് മുതിര്‍ന്ന നേതാക്കളുടെ മേല്‍നോട്ടത്തിലാവും വോട്ടെടുപ്പിന് എത്തിക്കുക. നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദളും (ബിജെഡി) കെ ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയും (ബിആര്‍എസ്) വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്ക്കും. ബിജെഡിക്ക് ഏഴ് എംപിമാരും ബിആര്‍എസിന് നാല് എംപിമാരുമുണ്ട്. അതേസമയം, എന്‍ ഡി എയെ പിന്തുണയ്ക്കുന്ന നിലപാടില്‍ മാറ്റം ഇല്ലെന്ന് വൈ എസ് ആര്‍ കോണ്‍ഗ്രസ് അറിയിച്ചിരുന്നു.
എന്‍ഡിഎയ്ക്ക് രാധാകൃഷ്ണനെ പിന്തുണയ്ക്കുന്ന 429 എംപിമാരും പ്രതിപക്ഷത്തിന് റെഡ്ഡിയെ പിന്തുണയ്ക്കുന്ന 324 എംപിമാരുമുണ്ട്. 786 വോട്ടുകളുള്ള ഇലക്ടറല്‍ കോളേജില്‍ ഉള്‍പ്പെടുന്ന പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങളാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. പതിനൊന്ന് നിയമസഭാംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും. കുറഞ്ഞത് 386 വോട്ടുകള്‍ നേടുന്നയാള്‍ വിജയിക്കും. വൈകിട്ട് ആറിന് വോട്ടെണ്ണല്‍ തുടങ്ങും. എട്ടു മണിയോടെ ഫലം പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂലൈ 21 ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ നാടകീയമായി രാജി സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് വോട്ടെടുപ്പ് പുതിയ വോട്ടെടുപ്പിന് കളമൊരുങ്ങിയത്. എംപിമാര്‍, ഉദ്യോഗസ്ഥര്‍, ചില അംഗീകൃത മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ ഒഴികെ മറ്റാരെയും വോട്ടെടുപ്പ് മേഖലകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.















