
ചെന്നൈ: കരൂർ ദുരന്തത്തിന് ശേഷം ടിവികെ അധ്യക്ഷൻ വിജയ് ആദ്യമായി പ്രതികരിച്ചു. വീഡിയോ സന്ദേശത്തിലൂടെ, തന്റെ മനസിൽ അതീവ വേദനയാണുള്ളതെന്നും ഇത്രയും വേദന ഇതുവരെ അനുഭവിച്ചിട്ടില്ലെന്നും വിജയ് വെളിപ്പെടുത്തി. ജനങ്ങളുടെ സ്നേഹം മൂലം എത്തിച്ചേർന്നവർക്ക് നന്ദി പറഞ്ഞ അദ്ദേഹം, സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണ് നടന്നതെന്ന് വികാരാധീനനായി പറഞ്ഞു. പൊലീസിന്റെ അനുമതിയോടെ, ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് തെരഞ്ഞെടുത്ത സ്ഥലത്താണ് പരിപാടി നടത്തിയതെന്നും എന്നിട്ടും ദുരന്തം സംഭവിച്ചുവെന്നും വിജയ് കുറ്റപ്പെടുത്തി. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് സൂചിപ്പിച്ച വിജയ്, സത്യം ഉടൻ പുറത്തുവരുമെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രി സ്റ്റാലിനെ കടന്നാക്രമിക്കുകയും ചെയ്തിട്ടുണ്ട് വിജയ്. ‘ഇങ്ങനെ വേണമായിരുന്നോ പക വീട്ടൽ സി എം സർ’ എന്ന ചോദ്യമാണ് വിജയ് ഉയർത്തിയത്. രാഷ്ട്രീയ യാത്ര ഇതുകൊണ്ട് അവസാനിക്കില്ലെന്നും അത് തുടരുമെന്നും വിജയ് വിവരിച്ചു. പക വീട്ടണമെങ്കിൽ തന്‍റെ മേൽ കൈ വയ്ക്കൂ എന്നും പ്രവർത്തകരെ തൊടരുതെന്നും വിജയ് സ്റ്റാലിനെ വെല്ലുവിളിച്ചു. എത്രയും വേഗം കരൂരിൽ പോകും. ജനങ്ങളെ കാണുമെന്നും വിജയ് കൂട്ടിച്ചേർത്തു. തന്നെ പിന്തുണച്ച മറ്റു രാഷ്‌ടീയ നേതാക്കൾക്ക് നന്ദിയും അറിയിച്ചു.
കരൂരിൽ തുടരാതിരുന്നതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു. രാഷ്ട്രീയ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും ഉടൻ തന്നെ എല്ലാവരെയും കാണുമെന്നും വിജയ് ഉറപ്പുനൽകി. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട ഈ സന്ദേശം, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിജയ്‌യുടെ ആദ്യ ഔദ്യോഗിക പ്രതികരണമായി ശ്രദ്ധ നേടിയിരിക്കുകയാണ്.