
ചെന്നൈ: കരൂർ ദുരന്തത്തിൽ ദുരന്തബാധിതർക്ക് സഹായഹസ്തവുമായി നടനും ടിവികെ നേതാവുമായ വിജയ്. ദുരിതം ബാധിച്ച കുടുംബങ്ങളെ ടിവികെ ഏറ്റെടുക്കുമെന്നാണ് പ്രഖ്യാപനം. ബന്ധുക്കൾക്ക് ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തും. എല്ലാമാസവും സഹായധനം നൽകും. കുട്ടികളുടെ പഠന ചെലവ് ഏറ്റെടുക്കുമെന്നും പറഞ്ഞു. കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം നടത്താൻ ഉത്തരവിട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ടിവികെയുടെ പ്രഖ്യാപനം. ടിവികെ സമിതി ഇന്ന് കരൂരിലെത്തും. അതേസമയം, ടിവികെ അധ്യക്ഷൻ വിജയ് ഒക്ടോബർ 17-ന് കരൂരിലെത്തും.
മദ്രാസ് ഹൈക്കോടതിയുടെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. ദുരന്തത്തിൽ വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയും സുപ്രീംകോടതി രൂപീകരിച്ചു.
കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം വേണമെന്നും വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം പാർട്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അത് അംഗീകരിച്ചിരുന്നില്ല.