ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) പാർട്ടി സംഘടിപ്പിച്ച റാലിക്കിടെ വൻ ദുരന്തം. കരൂരിൽ സംഘടിപ്പിച്ച റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 33 പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ മൂന്ന് കുട്ടികളുമുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു. പന്ത്രണ്ട് പേർ മരിച്ചതായി ജില്ലാ കളക്ടർ എം തങ്കവേൽ സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയർന്നേക്കാം. പ്രസംഗം പൂര്‍ത്തിയാക്കാതെ വിജയ് മടങ്ങി. സ്ഥിതിഗതികള്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിലയിരുത്തി. നിരവധി പേർ കുഴഞ്ഞു വീണതായും ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്.
പങ്കെടുക്കാനെത്തിയവരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഒട്ടേറെ പാർട്ടി പ്രവർത്തകരും കുട്ടികളും കുഴഞ്ഞു വീണവരിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെ തുടർന്ന് വിജയ് പ്രസംഗം അവസാനിപ്പിച്ച് ജനങ്ങളോട് സംയമനം പാലിക്കാനും ആംബുലൻസുകൾക്ക് പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കാനും മൈക്കിലൂടെ അഭ്യർഥിച്ചു. ജനബാഹുല്യം മൂലം ആംബുലൻസുകൾക്ക് പ്രവേശിക്കാൻ സാധിക്കാതെ വന്ന സാഹചര്യമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.















