
കരൂര്‍: നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴകം വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിൽ കുട്ടികളടക്കം 38 പേര്‍ മരിച്ചു. മരിച്ചവരിൽ 7 കുട്ടികളും 17 സ്ത്രീകളും ഉൾപ്പെടുന്നു. 58ല്‍ അധികം പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. പരിക്കേറ്റവരെ കരൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഇവരില്‍ 12 പേരുടെ നില അതീവ ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ.
ആറ് മണിക്കൂര്‍ വൈകിയാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ വിജയ് സ്ഥലത്തെത്തിയത്. കടുത്ത ചൂടിലും മറ്റും കാത്തുനിന്നവര്‍ക്ക് വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞുകൊടുക്കാന്‍ശ്രമിച്ചിരുന്നു. ഇത് പിടിക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ
അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപയും പ്രഖ്യാപിച്ചു.സംഭവത്തിൽ വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ മുന്നോട്ട് വന്നു. വിജയ് ഒളിച്ചിരിക്കുകയാണോ എന്നും ആൾക്കൂട്ടത്തെ വിളിച്ചു കൂട്ടിയവർക്ക്ഉത്തരവാദിത്തമില്ലേ എന്നും ഡിഎംകെ അഭിപ്രായപ്പെട്ടു.
അപകടത്തെ കുറിച്ച് ജസ്റ്റിസ് അരുണ ജഗദീശൻ അധ്യക്ഷയായ കമ്മീഷൻ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. കരൂര്‍ ദുരന്തത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും തമിഴ്‌നാട് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.