
സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമം വച്ചുപൊറുപ്പിക്കില്ലെന്നും കുട്ടികൾക്കെതിരായ അതിക്രമത്തിൽ ഇതുവരെ ഒമ്പത് അധ്യാപകരെ പിരിച്ച് വിട്ടെന്നും മന്ത്രി വി.ശിവൻ കുട്ടി. 70 പേരുടെ ഫയൽ കൈവശമുണ്ട്. അവർക്കെതിരെയും ശക്തമായ നടപടി ഉണ്ടാകുമെന്നും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊലീസുകാരെയും ക്ലാസുകളിൽ ഇരുത്തണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർസെക്കന്‍ഡറി സ്‌കൂളിൽ പ്രധാനാധ്യാപകൻ്റെ അടിയേറ്റ് വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രധാന അധ്യാപകൻ പനയാൽ, ബട്ടത്തൂരിലെ എം.അശോകനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കിയതിനാണ് മർദനമെന്നാണ് വിദ്യാർഥിയുടെ പരാതി. അടിച്ചു പരിക്കേൽപ്പിക്കൽ, ജെ.ജെ.ആക്ട് എന്നിവ പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.