റാഞ്ചി: ജാര്‍ഖണ്ഡിൽ മതപരിവര്‍ത്തനം ആരോപിച്ച് ജംഷഡ്പുര്‍ ടാറ്റാനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ കന്യാസ്ത്രീകളെയും പത്തൊന്‍പത് കുട്ടികളെയും സംഘപരിവാര്‍ സംഘടനകള്‍ തടഞ്ഞു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രവർത്തകരും, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുമാണ് പ്രകോപനമുണ്ടാക്കിയത്.
സംഭവം വിഎച്ച്പി, ബംജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പങ്കുവെച്ചതോടെ പ്രകോപനവുമായി കൂടുതല്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനിലേക്കെത്തി. ഇതോടെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും പൊലീസും വിഷയത്തില്‍ ഇടപെടുകയും കന്യാസ്ത്രീകളെയും സംഘത്തെയും സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. ജംഷഡ്പുര്‍ രൂപതയുടെ കീഴില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതാണെന്ന് കന്യാസ്ത്രീകള്‍ അറിയിച്ചതോടെ പൊലീസ് വിട്ടയച്ചു.













