വികെ പ്രശാന്ത് എംഎൽഎയും ആർ ശ്രീലേഖയും തമ്മിലുള്ള ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് സംബന്ധിച്ചുള്ള തർക്കത്തിൽ പ്രതികരിച്ച് തിരുവനന്തപുരം മേയർ വി വി രാജേഷ്. കൗൺസിലർ ആർ ശ്രീലേഖയും എംഎൽഎ വി കെ പ്രശാന്തും തമ്മിൽ വർഷങ്ങളായി അടുപ്പമുണ്ട്. വിഷയം രാഷ്ട്രീയവൽക്കരിക്കേണ്ട കാര്യമല്ല. കോർപ്പറേഷന്റെ കെട്ടിടമാണ്. അവിടെ സ്ഥലപരിമിതിയുണ്ട്. പുരുഷൻ ഓഫീസ് കൈകാര്യം ചെയ്യുന്നത് പോലെയല്ല സ്ത്രീ കൈകാര്യം ചെയ്യുന്നത്. മുൻ എൽഡിഎഫ് കൗൺസിലർ ബിന്ദു കൈകാര്യം ചെയ്ത ഓഫീസിലാണ് ഇപ്പോൾ പ്രശാന്ത് ഇരിക്കുന്നത്. ആർ ശ്രീലേഖ വ്യക്തിബന്ധം വച്ചാണ് വി കെ പ്രശാന്തിനോട് ചോദിച്ചതെന്നും ചർച്ചവന്ന സ്ഥിതിക്ക് രേഖകൾ പരിശോധിക്കുമെന്നും മേയർ വി വി രാജേഷ് പറഞ്ഞു.
അതേസമയം, 300 സ്ക്വയർ ഫീറ്റ് റൂം 832 രൂപയ്ക്കാണ് നൽകിയിരിക്കുന്നത്.ഇങ്ങനെ സ്വകാര്യ വ്യക്തികൾക്ക് നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കും. എം.എൽ.എ ഓഫീസിന് ഇളവ് നൽകാവുന്നതാണ്.രേഖകൾ പരിശോധിച്ച് കൂടുതൽ കാര്യങ്ങൾ പറയാം. സ്വകാര്യ വ്യക്തികൾക്ക് കോർപ്പറേഷൻ കെട്ടിടം കുറഞ്ഞു വാടകയ്ക്ക് കൊടുത്തിട്ടുണ്ടോയെന്ന് സമഗ്രമായ അന്വേഷണം നടത്തും. നികുതിപ്പണം പിരിഞ്ഞു കിട്ടുന്നുണ്ടോയെന്നും പരിശോധിക്കും. സിറ്റിയുടെ ഉൾഭാഗങ്ങളിൽ ഇപ്പോഴും ഇലക്ട്രിക് ബസിന്റെ ആവശ്യമുണ്ടെന്നും കേന്ദ്ര സർക്കാർ നൽകിയ ബസുകളുടെ വിവരങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ, കോർപറേഷനാണ് കെട്ടിടത്തിന്റെ അവകാശമെന്നും കൗൺസിലറുടെ ഓഫീസ് പ്രവർത്തിക്കേണ്ട സ്ഥലമാണെന്നും എം.എൽ.എ. ഓഫീസ് തർക്കത്തിൽ ബിജെപി കൗൺസിലർ ആർ. ശ്രീലേഖ പ്രതികരിച്ചു. വി.കെ. പ്രശാന്ത് സഹോദര തുല്യനാണെന്നും ഒരു മുറി വിട്ടു തരണമെന്ന് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും യാചനസ്വരത്തിലാണ് താൻ സംസാരിച്ചതെന്നും ആർ. ശ്രീലേഖ വ്യക്തമാക്കി.
തനിക്ക് ഓഫീസ് ഇല്ലെന്ന് എം.എൽ.എ.യെ അറിയിക്കുകയായിരുന്നു. എന്നാൽ വിട്ടു തരാനാകില്ലെന്ന് വി.കെ. പ്രശാന്ത് പറഞ്ഞു. എം.എൽ.എക്ക് എവിടെ വേണമെങ്കിലും ഓഫീസ് ലഭിക്കും. പക്ഷെ കൗൺസിലറായ താൻ എന്ത് ചെയ്യും. വി.കെ. പ്രശാന്തുമായുള്ള സൗഹൃദ സംഭാഷണം വിവാദമാക്കരുതെന്നും നേതൃത്വവുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും ആർ. ശ്രീലേഖ പറഞ്ഞു.
അതിനിടെ എംഎൽഎ ഓഫീസിലെത്തി കൗൺസിലർ ആർ ശ്രീലേഖ വി കെ പ്രശാന്തിനെ കണ്ടു.ആർ ശ്രീലേഖയുടെ യാചന സ്വീകരിച്ചുകൊണ്ട് എൽഎൽഎ ഓഫീസ് ഒഴിയാനാകില്ലെന്നും കാലാവധി കഴിഞ്ഞാലും ഒഴിയുന്ന കാര്യം ആലോചിച്ച് മാത്രമേ തീരുമാനിക്കുകയുള്ളൂവെന്നും വി കെ പ്രശാന്ത് പ്രതികരിച്ചു. വാടക കാലാവധി കഴിയുന്നതുവരെ എംഎൽഎ ഓഫീസിൽ തുടരും. ഇതുവരെയുള്ള കൗൺസിലർമാർക്ക് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും വി കെ പ്രശാന്ത് കൂട്ടിച്ചേർത്തു.
VK Prashant MLA – R Srilekha MLA office dispute; Mayor VV Rajesh said that there is no need to politicize the issue













