
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തതോടെ പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി ഇതുവരെ എട്ടുപേര്‍ പിടിയിലായി. ഇവരില്‍ നാല് പേര്‍ ഹരിയാനയില്‍ നിന്നും മൂന്ന് പേര്‍ പഞ്ചാബില്‍ നിന്നും ഒരാള്‍ ഉത്തര്‍പ്രദേശില്‍ നിന്നുമാണ് പിടിയിലായിരിക്കുന്നത്. വ്ളോഗര്‍, വിദ്യാര്‍ത്ഥി, ബിസിനസുകാരന്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരടക്കമാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് പിടിയിലായിരിക്കുന്നത്.
33 കാരിയായ യുവ വനിതാ ട്രാവല്‍ വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര പിടിയിലായതോടെ പാക്കിസ്ഥാന്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ യുവ ഇന്‍ഫ്‌ളുവന്‍സര്‍മാരെ ലക്ഷ്യമിടുന്നുവെന്ന് ഹിസാര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വേഗത്തില്‍ പണം സമ്പാദിക്കാനായി സ്വാധീനത്തില്‍പ്പെട്ട് തെറ്റായ പാതയിലൂടെ സഞ്ചരിക്കുന്നുവെന്നും ഹിസാര്‍ എസ്പി ശശാങ്ക് കുമാര്‍ സാവന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന ട്രാവല്‍ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്ര ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള യുവതിയാണ്. ഇന്ത്യന്‍ സൈനിക വിവരങ്ങള്‍ പാകിസ്ഥാനുമായി പങ്കുവെച്ചതിന് കഴിഞ്ഞ ആഴ്ചയിലാണ് അവര്‍ അറസ്റ്റിലായത്.
അവര്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടിരുന്നുവെന്നും കുറഞ്ഞത് രണ്ടുതവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. പാകിസ്ഥാന്‍ ഇന്റലിജന്‍സ് പ്രവര്‍ത്തകര്‍ ഇവരെ ഇന്ത്യയിലെ തങ്ങളുടെ സ്വാധീനമായി വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
പിടിയിലായ മറ്റൊരാള്‍ പട്യാലയിലെ ഖല്‍സ കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ 25 കാരന്‍ ദേവേന്ദ്ര സിംഗ് ധില്ലണ്‍ ആണ്. കഴിഞ്ഞ നവംബറില്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതായും പട്യാല മിലിട്ടറി കന്റോണ്‍മെന്റിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) ചാര ഏജന്‍സിയുടെ ഉദ്യോഗസ്ഥരുമായി പങ്കിട്ടതായും ചോദ്യം ചെയ്യലില്‍ വ്യക്തമായി.
ഹരിയാനയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന നൗമാന്‍ ഇലാഹി (24), ഹരിയാനയിലെ നൂഹില്‍ വെച്ച് പിടിയിലായ 23 കാരന്‍ അര്‍മാന്‍, ഉത്തര്‍പ്രദേശിലെ റാംപൂരിലെ ബിസിനസുകാരനായ ഷഹസാദ്, ജലന്ധറില്‍ ഗുജറാത്ത് പൊലീസ് നടത്തിയ റെയ്ഡിനിടെ പിടിയിലായ മുഹമ്മദ് മുര്‍താസ അലി, ഗസാല, യാമിന്‍ മുഹമ്മദ് എന്നിവരാണ് ഇതുവരെ പാക് ചാരവൃത്തിക്ക് പിടിയിലായത്.









