
ന്യൂഡല്‍ഹി : മോദിസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ‘വോട്ട് കൊള്ള’ ആരോപണത്തില്‍ രാജ്യതലസ്ഥാനത്ത് ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം ഇന്ന്. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് കൊള്ള’ ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്കുള്ള ഇന്ത്യാ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്കുള്ള മാര്‍ച്ച് പ്രതിപക്ഷത്തിന്റെ ശക്തി വിളിച്ചറിയിക്കുന്നതായിരിക്കും.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ തുറന്ന യുദ്ധം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമടക്കം 300 ഓളം എം പിമാര്‍ പ്രതിഷേധത്തില്‍ അണിനിരക്കും. ബീഹാറിലെ എസ് ഐ ആര്‍ റദ്ദാക്കണമെന്നും, രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍പട്ടിക ക്രമക്കേട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യം ഇന്ന് മാര്‍ച്ച് നടത്തുന്നത്. 25 പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള 300-ലധികം എംപിമാർ തിങ്കളാഴ്ച പാർലമെന്റിൽ നിന്ന് ദേശീയ തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് ചെയ്യും.
അതിനിടെ, വോട്ട് കൊള്ളയ്‌ക്കെതിരായ സാമൂഹ്യമാധ്യമ പ്രചാരണത്തിനും രാഹുല്‍ഗാന്ധി തുടക്കംകുറിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ഒരു ലോക്‌സഭ സീറ്റിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് രാഹുല്‍ പോരാട്ടം തുടങ്ങിയത്. തെരഞ്ഞെടുപ്പില്‍ വോട്ട് കൊള്ള തടയാനുള്ള പ്രചാരണത്തിനായി വോട്ട്‌ചോരി.ഇന്‍ ( votechori.in )എന്ന വെബ്‌സൈറ്റ് ആരംഭിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് നീക്കം. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിനും വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ തടയുന്നതിനുമാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം തുടങ്ങുന്നതെന്ന് രാഹുല്‍ തന്നെ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.
ജനാധിപത്യം കൊല ചെയ്യപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ഇതിന് കൂട്ട് നില്‍ക്കുന്ന ഇലക്ഷന്‍ കമ്മിഷന്‍ ഉദ്യോഗസ്ഥന്‍മാരെ എന്ത് ചെയ്യണമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ തീരുമാനിക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.











