
ബീഹാർ: വോട്ട് കൊളളയ്‌ക്കെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയിൽ രാഹുലിനൊപ്പം റോയല്‍ എന്‍ഫീല്‍ഡിൽ പ്രിയങ്ക ഗാന്ധിയും. ബിഹാറിലെ മുസഫര്‍പൂര്‍ ജില്ലയിലൂടെ ഇന്ന് നടന്ന വോട്ടര്‍ അധികാര്‍ യാത്രയിലാണ് റോയൽ എൻഫീൽഡ് ബൈക്കിൽ രാഹുലിനൊപ്പം പിന്നിലിരുന്ന് പ്രിയങ്ക വോട്ടര്‍ അധികാര്‍ യാത്രയില്‍ അണിചേര്‍ന്നത്.


വോട്ടർ അധികാർ യാത്ര പതിനൊന്ന് ദിവസം പിന്നിടുകയാണ്. രാഹുല്‍ ഗാന്ധിയും ആര്‍ജെഡി നേതാവ് തേജസ്വി യാദവും റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളിൽ ഇന്ന് യാത്ര നയിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുത്തു. ഇന്നും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു.


അടുത്ത ദിവസങ്ങളില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമാവും. സെപ്റ്റംബര്‍ ഒന്നിന് പട്‌നയില്‍ നടക്കുന്ന മഹാറാലിയോടെയാണ് വോട്ടര്‍ അധികാര്‍ യാത്ര അവസാനിക്കുക. ഇന്‍ഡ്യാ സഖ്യത്തിന് തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന വോട്ടർ അധികാർ യാത്ര ഗുണം നല്‍കുമെന്നാണ് കണക്കാക്കുന്നത്.