വിട പറഞ്ഞ് വി എസ് : സർക്കാർ ഓഫീസുകൾക്കും കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആലപ്പുഴയിൽ നാളെ അവധി

തിരുവനന്തപുരം: അന്തരിച്ച കമ്മ്യൂണിസ്റ്റ് (മാർകിസ്റ്റ്)സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വിഎസ് അച്യുതാനന്ദൻ്റെ സംസ്കാരത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

അതേസമയം പി എസ്. സി നാളെ (ജൂലൈ 23 ബുധനാഴ്ച) നടത്താൻ നിശ്ചയിച്ച പരീക്ഷകളും മാറ്റിവച്ചു. പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (സിവിൽ )(നേരിട്ടുള്ള നിയമനം -കാറ്റഗറി നമ്പർ 8/2024), ജലസേചന വകുപ്പിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ /ഡ്രാഫ്റ്റ്സ്മാൻ (സിവിൽ- പട്ടിക വർഗ്ഗക്കാർക്കു മാത്രം – കാറ്റഗറി നമ്പർ 293/2024), കേരള സംസ്ഥാന പട്ടിക ജാതി/ പട്ടിക വർഗ്ഗ വികസന കോർപ്പറേഷനിലെ ട്രേസർ, (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പർ – 736/2024) തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കേരള പിഎസ്‌സി അറിയിച്ചു. എന്നാൽ നാളെ നടത്താൻ നിശ്ചയിച്ച അഭിമുഖങ്ങൾക്ക് മാറ്റമില്ലെന്നും അറിയിപ്പിൽ പറയുന്നുണ്ട്.

ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. സംസ്ഥാനത്ത് മൂന്ന് ദിവസം ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിഎസിൻ്റെ മൃതദേഹം തലസ്ഥാനത്തെ സെക്രട്ടേറിയേറ്റ് ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം വിപ്ലവ മണ്ണായ ആലപ്പുഴയിലേക്ക് വൻ ജനാവലിയോടെ വിലാപയാത്രയായി പോകുകയാണ്. വഴി നീളെ വിഎസിനെ കാണാൻ നിരവധി പേരാണ് കാത്തു നിൽക്കുന്നത്.

ആലപ്പുഴയിലേക്ക് വിലാപയാത്ര എത്തിയാൽ തുടർന്ന് വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും.ശേഷം ആലപ്പുഴ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലപ്പുഴയിൽ വലിയ ചുടുകാട് ശ്‌മശാനത്തിൽ വൈകിട്ടോടെ സംസ്കാരം നടക്കും.

More Stories from this section

family-dental
witywide