
കൊച്ചി: വാളയാർ കേസിലെ സി ബി ഐ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. തങ്ങളുടെക്കൂടി പ്രതി ചേർത്ത സി ബി ഐ നടപടി റദ്ദാക്കണമെന്നും തുടരന്വേഷണം വേണമെന്നുമാണ് ആവശ്യം. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സി ബി ഐയുടെ മറുപടിയ്ക്കായി ഹർജി പരിഗണിക്കുന്നത് ഏപ്രിൽ ഒന്നിലേക്ക് മാറ്റി.
കുട്ടികളുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും ഇത് സാധൂകരിക്കുന്ന തെളിവുകൾ സി ബി ഐ മുഖവിലയ്ക്കെടുത്തില്ല എന്നുമാണ് ഹർജിയിലെ പ്രധാന വാദം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായി എന്നറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് മാതാപിതാക്കളെ പ്രതി ചേർത്തിരുന്നത്. ലൈംഗിക പീഡനത്തെത്തുടർന്നുണ്ടായ മാനസിക പീഡനമാണ് വാളയാർ പെൺകുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു സി ബി ഐ കണ്ടെത്തൽ.