
ഡൽഹി: ലോക്സഭ ഇന്നലെ രാത്രി പാസാക്കിയ വഖഫ് ഭേദഗതി ബിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ഇന്ന് ഉച്ചയോടെ രാജ്യസഭയിൽ അവതരിപ്പിച്ചു. ലോക്സഭയിൽ ബില്ലിൽ നീണ്ട ചർച്ച നടന്നുവെന്നും സംയുക്ത പാർലമെന്ററി കമ്മിറ്റി രൂപീകരിച്ച് എല്ലാവരെയും കേട്ടുവെന്നും മന്ത്രി പറഞ്ഞു. മുനമ്പം ഭൂമിതർക്കമടക്കം പരാമർശിച്ചുകൊണ്ടാണ് ബിൽ അവതരിപ്പിച്ചത്. വഖഫ് ഭേദഗതി ബിൽ ഇനി മുതൽ ഉമീദ് (യൂണിഫൈഡ് വഖഫ് മാനേജ്മെന്റ് എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്റ്) ബിൽ എന്നായിരിക്കും അറിയപ്പെടുക.
വഖഫ് ബോർഡ് വഖഫ് സ്വത്തുക്കളുടെ മേൽനോട്ടം മാത്രമേ നടത്തൂ എന്നും കൈകാര്യം ചെയ്യില്ലെന്നും കിരൺ റിജിജു പറഞ്ഞു. മതവികാരങ്ങളെ വ്രണപ്പെടുത്താൻ ബിൽ ഉദ്ദേശിക്കുന്നില്ല. മുൻ സർക്കാരുകളുടെ പൂർത്തീകരിക്കാത്ത ജോലികൾ നിറവേറ്റുക എന്നതാണ് ബിൽ ലക്ഷ്യമിടുന്നത്. പ്രതിപക്ഷ പാർട്ടികൾ നുണകൾ പ്രചരിപ്പിക്കുകയാണെന്നും വഖഫ് സ്വത്തുക്കളെല്ലാം മുസ്‌ലിംകൾക്ക് മാത്രമുള്ളതാണെന്നും റിജിജു വ്യക്തമാക്കി. ലോക്സഭയിലെ പോലെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. രാജ്യസഭയിലും ബില്ലിന്മേൽ വിശദമായ ചർച്ചകൾ നടക്കും. ശേഷമാകും ബില്ലിൻ മേൽ വോട്ടെടുപ്പ് നടക്കുക.