
കൊച്ചി: ഉരുള്‍പൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈ – ചൂരല്‍മല പ്രദേശത്തെ പുനരധിവാസത്തിന് സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്ക് തുക കണ്ടെത്തി പ്രവർത്തനങ്ങൾ തുടങ്ങണമെന്ന് കേന്ദ്ര സർക്കാർ. ഹൈക്കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വയനാടിന്‍റെ പുനരധിവാസത്തിന് കേന്ദ്ര സർക്കാരിനെ പൂർണ്ണമായി ആശ്രയിക്കരുതെന്നും കേന്ദ്ര സഹായം എത്രയെന്നത് അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും കേന്ദ്ര സർക്കാർ കോടതിയിൽ അറിയിച്ചിട്ടുണ്ട്.
പുനരധിവാസത്തില്‍ കേന്ദ്ര സഹായത്തിനായി കാത്തിരിക്കേണ്ടെന്നും സ്വന്തം നിലയിൽ കാര്യങ്ങൾ മുന്നോട്ട് നീക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും നിർദ്ദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ 75 ശതമാനം തുക ചിലവഴിച്ച ശേഷം കോടതിയെ അറിയിക്കാനും സംസ്ഥാനത്തോട് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. അതേസമയം, ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന ആവശ്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനം പറയാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
വായ്പ എഴുതിത്തള്ളുന്നതിൽ കൊവിഡ് കാലത്ത് പോലും മൊറട്ടോറിയം മാത്രമാണ് നല്‍കിയതെന്നും കേന്ദ്രം ഇന്ന് കോടതിയില്‍ പറഞ്ഞു. വയനാട് ദുരന്ത ബാധിതര്‍ക്കായി നേരത്തെ സര്‍ക്കാര്‍ തീരമാനിച്ച 750 കോടിയുടെ പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനം സംസ്ഥാന ബജറ്റിലുമുണ്ട്. ഇതിനായി ബജറ്റിൽ തുക നീക്കിവെച്ചതായി പ്രസംഗത്തിൽ ഇല്ല. എന്നാൽ, പണത്തിന് തടസമുണ്ടാകില്ലെന്ന് ധനമന്ത്രി പറഞ്ഞു.