72 മണിക്കൂറിനുള്ളില്‍ ബന്ദി മോചനം, ആരും ഗാസ വിട്ടുപോകേണ്ടി വരില്ല…ഇനിയും എന്തൊക്കെയുണ്ട് നെതന്യാഹു അംഗീകരിച്ച വെടിനിര്‍ത്തല്‍ കരാറില്‍? അറിയാം

വാഷിങ്ടണ്‍ ഡിസി: ഒടുവില്‍ രണ്ടുവര്‍ഷമായി തുടരുന്ന യുദ്ധം ഒടുവില്‍ സമാധാനത്തിന് വഴിമാറുമെന്ന പ്രതീക്ഷകള്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. യു.എസ് മുന്നോട്ടുവെച്ച ഗാസ സമാധാന പദ്ധതിക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സമ്മതം മൂളിയതോടെ എല്ലാ കണ്ണുകളും ഗാസയിലേക്ക് ഉറ്റുനോക്കുന്നുണ്ട്.

പലസ്തീനികളെ ഗാസയില്‍ തുടരാന്‍ അനുവദിക്കുകയും, ഭാവിയില്‍ ഒരു പലസ്തീനെ ഒരു രാഷ്ട്രമാക്കി മാറ്റാനുള്ള പാത ഒരുക്കുകയും ചെയ്യുന്ന പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ യുഎസ് പുറത്തുവിട്ടിട്ടുണ്ട്. 20 ഇന നിര്‍ദ്ദേശങ്ങള്‍ യുഎസ് ഏതാനും അറബ്, മുസ്ലീം രാജ്യങ്ങളുമായി പങ്കുവെച്ചതായും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കരാര്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ 72 മണിക്കൂറിനുള്ളില്‍ ബന്ദി മോചനം സാധ്യമാക്കുക, ആരേയും ഗാസ വിട്ടുപോകാന്‍ നിര്‍ബന്ധിക്കാതിരിക്കുക തുടങ്ങിയ 20 നീക്കങ്ങളാണ് യുഎസ് പദ്ധതിയിലുള്ളത്. ഇതാ വിശദവിവരങ്ങള്‍…

  1. അയല്‍രാജ്യങ്ങള്‍ക്ക് ഒരു ഭീഷണിയും ഉയര്‍ത്താത്ത ഒരു തീവ്രവാദ വിമുക്ത മേഖലയാകകി ഗാസയെ മാറ്റും.
  2. ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തും.
  3. ഇരുപക്ഷവും ഈ നിര്‍ദ്ദേശം അംഗീകരിച്ചാല്‍, യുദ്ധം ഉടന്‍ അവസാനിക്കും. ബന്ദികളെ മോചിപ്പിക്കുന്നതിന് തയ്യാറെടുക്കുന്നതിനായി ഇസ്രായേല്‍ സൈന്യം മേഖലകളില്‍ നിന്നും പിന്‍വാങ്ങും. ഈ സമയത്ത്, വ്യോമാക്രമണം ഉള്‍പ്പെടെയുള്ള എല്ലാ സൈനിക നടപടികളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. മാത്രമല്ല, ഘട്ടം ഘട്ടമായി പൂര്‍ണ്ണമായി പിന്‍വാങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ പാലിക്കുന്നതുവരെ യുദ്ധനീക്കങ്ങള്‍ മരവിപ്പിക്കും.
  4. ഇസ്രായേല്‍ ഈ കരാര്‍ പരസ്യമായി അംഗീകരിച്ചതിനു ശേഷം 72 മണിക്കൂറിനുള്ളില്‍, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ബന്ദികളെയും തിരികെ നല്‍കണം.
  5. നിലവില്‍ തടവിലുള്ള എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിച്ചുകഴിഞ്ഞാല്‍, 250 ജീവപര്യന്തം തടവുകാരെയും 2023 ഒക്ടോബര്‍ 7 ന് ശേഷം തടവിലാക്കപ്പെട്ട 1700 ഗാസക്കാരെയും ഇസ്രായേലും വിട്ടയക്കും. ഇവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുണ്ട്. ഓരോ ഇസ്രായേലി ബന്ദിയുടെയും ഭൗതികാവശിഷ്ടങ്ങള്‍ വിട്ടയക്കുമ്പോള്‍, മരിച്ച 15 ഗാസക്കാരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇസ്രായേലും തിരികെ വിട്ടുനല്‍കും.
  6. അരാഷ്ട്രീയമായ ഒരു പലസ്തീന്‍ കമ്മിറ്റിയുടെ താല്‍ക്കാലിക ഇടക്കാല ഭരണത്തിന്‍ കീഴില്‍ ഗാസ വരണമെന്ന് ഈ പദ്ധതി ആവശ്യപ്പെടുന്നു.
  7. എല്ലാ ബന്ദികളും തിരിച്ചെത്തിക്കഴിഞ്ഞാല്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിനും ആയുധങ്ങള്‍ പിന്‍വലിക്കുന്നതിനും പ്രതിജ്ഞാബദ്ധരായ ഹമാസ് അംഗങ്ങള്‍ക്ക് പൊതുമാപ്പ് നല്‍കും. ഗാസ വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന ഹമാസ് അംഗങ്ങള്‍ക്ക് അവരാഗ്രഹിക്കുന്ന രാജ്യങ്ങളിലേക്ക് സുരക്ഷിതമായി എത്താന്‍ സഹായിക്കും.
  8. കരാര്‍ അംഗീകരിച്ചാലുടന്‍ ഗാസ മുനമ്പിലേക്ക് സഹായങ്ങള്‍ അയയ്ക്കും. സഹായത്തിന്റെ അളവ് 2025 ജനുവരി 19ലെ മാനുഷിക സഹായ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുപോലെയായിരിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ (വെള്ളം, വൈദ്യുതി, മലിനജലം പോകാനുള്ള സൗകര്യം) നല്‍കും. ആശുപത്രികളുടെയും ബേക്കറികളുടെയും പുനസ്ഥാപനം നടക്കും. യുദ്ധത്തില്‍ തകര്‍ന്ന ഗാസയിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് റോഡുകള്‍ തുറക്കും.
  9. ഗാസ മുനമ്പില്‍ ഐക്യരാഷ്ട്രസഭയും അതിന്റെ ഏജന്‍സികളും റെഡ് ക്രസന്റും മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളും വഴി സഹായ വിതരണം ഇരു കക്ഷികളുടെയും ഇടപെടലില്ലാതെ തുടരും. റഫ ക്രോസിംഗ് ഇരു ദിശകളിലേക്കും തുറക്കുന്നത് 2025 ജനുവരി 19 ലെ കരാറിന് കീഴില്‍ നടപ്പിലാക്കിയ അതേ സംവിധാനത്തിന് വിധേയമായിരിക്കും. ഒരു രാഷ്ട്രീയേതര പലസ്തീന്‍ കമ്മിറ്റിയുടെ താല്‍ക്കാലിക ഇടക്കാല ഭരണത്തിന്‍ കീഴിലായിരിക്കും ഗാസ ഭരിക്കപ്പെടുക. ഇതിനായി യോഗ്യരായ പലസ്തീനികള്‍, അന്താരാഷ്ട്ര വിദഗ്ദ്ധര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഈ കമ്മിറ്റി രൂപീകരിക്കും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേതൃത്വം നല്‍കുകയും അധ്യക്ഷനാവുകയും ചെയ്യുന്ന പുതിയ അന്താരാഷ്ട്ര ഇടക്കാല സംഘടനയായ ‘ബോര്‍ഡ് ഓഫ് പീസി’ന്റെ മേല്‍നോട്ടവും ഈ സമിതിയില്‍ ഉണ്ടാകും. മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഉള്‍പ്പെടെയുള്ള മറ്റ് അംഗങ്ങളെയും നിശ്ചയിക്കും. ഗാസയിലെ ജനങ്ങളെ സേവിക്കുക, നിക്ഷേപം ആകര്‍ഷിക്കുക, ആധുനികവും കാര്യക്ഷമവുമായ ഭരണം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി ഈ സ്ഥാപനം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ നടപ്പാക്കും.
  10. വിദഗ്ധരുടെ ഒരു പാനല്‍ രൂപീകരിച്ച് ഗാസയെ പുനര്‍നിര്‍മ്മിക്കാനും ഊര്‍ജ്ജസ്വലമാക്കാനുമുള്ള ഒരു സാമ്പത്തിക വികസന പദ്ധതി ട്രംപ് സൃഷ്ടിക്കും. നിരവധി നിക്ഷേപ നിര്‍ദ്ദേശങ്ങളും ആവേശകരമായ വികസന ആശയങ്ങളും വിവിധ അന്താരാഷ്ട്ര ഗ്രൂപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ഭാവിയിലെ ഗാസയ്ക്ക് തൊഴിലവസരങ്ങളും അവസരങ്ങളും പ്രതീക്ഷയും സൃഷ്ടിക്കുന്ന ഈ നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനും സുഗമമാക്കുന്നതിനുമായി സുരക്ഷാ, ഭരണ ചട്ടക്കൂടുകള്‍ സമന്വയിപ്പിക്കുന്നതിന് പരിഗണിക്കും.
  11. സഹകരിക്കുന്ന രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് പ്രത്യേക താരിഫുകളുള്ള ഒരു പ്രത്യേക സാമ്പത്തിക മേഖല ഗാസയില്‍ സ്ഥാപിക്കപ്പെടും.
  12. ആരും ഗാസ വിട്ടുപോകാന്‍ നിര്‍ബന്ധിതരാകില്ല. പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനും സ്വതന്ത്രമായി മടങ്ങാനും സ്വാതന്ത്ര്യമുണ്ടാകും. ആളുകളെ താമസിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് മെച്ചപ്പെട്ട ഗാസ നിര്‍മ്മിക്കാനുള്ള അവസരം നല്‍കുകയും ചെയ്യും.
  13. ഹമാസും മറ്റ് വിഭാഗങ്ങളും ഗാസയുടെ ഭരണത്തില്‍ നേരിട്ടോ അല്ലാതെയോ ഏതെങ്കിലും രൂപത്തിലോ ഒരു പങ്കും വഹിക്കില്ല. തുരങ്കങ്ങളും ആയുധ ഉല്‍പാദന സൗകര്യങ്ങളും ഉള്‍പ്പെടെ എല്ലാ സൈനിക, ഭീകര, ആക്രമണ അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെടും. സ്വതന്ത്ര നിരീക്ഷകരുടെ മേല്‍നോട്ടത്തില്‍ ഗാസയില്‍ നിന്ന് സൈനികവല്‍ക്കരണം ഇല്ലാതാക്കുന്ന ഒരു പ്രക്രിയ ഉണ്ടാകും.
  14. ഹമാസും വിഭാഗങ്ങളും അവരുടെ കടമകള്‍ പാലിക്കുന്നതിനും, പുതിയ ഗാസ അയല്‍ക്കാര്‍ക്കോ ജനങ്ങള്‍ക്കോ ഒരു ഭീഷണിയുമില്ലെന്ന് ഉറപ്പാക്കുന്നതിനും പ്രാദേശിക പങ്കാളികള്‍ ഉറപ്പ് നല്‍കും.
  15. ഗാസയില്‍ ഉടനടി വിന്യസിക്കുന്നതിനായി ഒരു താല്‍ക്കാലിക അന്താരാഷ്ട്ര സ്ഥിരതാ സേന (ISF) വികസിപ്പിക്കുന്നതിന് അമേരിക്ക അറബ്, അന്താരാഷ്ട്ര പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഗാസയിലെ പലസ്തീന്‍ പൊലീസ് സേനകള്‍ക്ക് ഐഎസ്എഫ് പരിശീലനം നല്‍കുകയും പിന്തുണ നല്‍കുകയും ചെയ്യും. കൂടാതെ ഈ മേഖലയില്‍ പരിചയസമ്പന്നരായ ജോര്‍ദാന്‍, ഈജിപ്ത് എന്നിവരുമായി കൂടിയാലോചിക്കുകയും ചെയ്യും. ഗാസയില്‍ പ്രവേശിക്കുന്ന യുദ്ധോപകരണങ്ങള്‍ തടയുന്നത് പ്രധാനമാണ്. ഗാസ പുനര്‍നിര്‍മ്മിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള സാമഗ്രികളുടെ വേഗത്തിലുള്ളതും സുരക്ഷിതവുമായ ഒഴുക്ക് സുഗമമാക്കുന്നതിനും ഇത് നിര്‍ണായകമാണ്. കക്ഷികള്‍ തമ്മില്‍ ഒരു സംഘര്‍ഷരഹിത സംവിധാനം അംഗീകരിക്കും.
  16. ഇസ്രായേല്‍ ഗാസ പിടിച്ചെടുക്കില്ല. ഐഎസ്എഫ് മേഖലയില്‍ നിയന്ത്രണവും സ്ഥിരതയും സ്ഥാപിക്കുമ്പോള്‍ ഇസ്രായേല്‍ പ്രതിരോധ സേന ഉപാധികളോടെ പിന്മാറും. ഇസ്രായേലിനോ ഈജിപ്തിനോ അതിന്റെ പൗരന്മാര്‍ക്കോ ഇനി ഭീഷണിയാകാത്ത ഒരു സുരക്ഷിത ഗാസ എന്ന ലക്ഷ്യത്തോടെ. ഇടക്കാല അതോറിറ്റിയുമായി ഉണ്ടാക്കുന്ന ഒരു കരാര്‍ പ്രകാരം ഐഡിഎഫ് കൈവശപ്പെടുത്തിയിരിക്കുന്ന ഗാസ പ്രദേശം ക്രമേണ ഐഎസ്എഫിന് കൈമാറും. ഗാസയെ പുനരുജ്ജീവിപ്പിക്കുന്നതിനെ തടയുന്ന ഭീകര ഭീഷണിയില്‍ നിന്ന് ശരിയായ സുരക്ഷ ഉണ്ടാകുന്നതുവരെ ഒരു സുരക്ഷാ മുന്‍കരുതലെന്ന നിലയിലുള്ള സാന്നിധ്യം അവിടെയുണ്ടാകും.
  17. ഹമാസ് ഈ നിര്‍ദ്ദേശങ്ങള്‍ നിരസിക്കുകയോ വൈകിപ്പിക്കുകയോ ചെയ്താല്‍, ഐഡിഎഫില്‍ നിന്ന് ഐഎസ്എഫിന് കൈമാറിയ ഭീകരതയില്ലാത്ത പ്രദേശങ്ങളില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ തുടരും. സഹായ പ്രവര്‍ത്തനം ഉള്‍പ്പെടെ.
  18. സമാധാനത്തില്‍ നിന്ന് ലഭിക്കുന്ന നേട്ടങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പലസ്തീനികളുടെയും ഇസ്രായേലികളുടെയും സഹവര്‍ത്തിത്വം സ്ഥാപിക്കാന്‍ സഹിഷ്ണുതയുടെ മൂല്യങ്ങളെ അടിസ്ഥാനമാക്കി ഒരു പലമത സംഭാഷണ പ്രക്രിയ സ്ഥാപിക്കപ്പെടും.
  19. ഗാസ പുനര്‍നിര്‍മിക്കുകയും പാലസ്തീനിയന്‍ പരിഷ്‌കരണ പരിപാടി പൂര്‍ണ്ണമായും നടപ്പിലാക്കുകയും ചെയ്യുമ്പോള്‍, പലസ്തീനികളുടെ സ്വയം നിര്‍ണ്ണയത്തിനും രാഷ്ട്രത്തിനും വേണ്ടിയുള്ള യഥാര്‍ത്ഥ സാഹചര്യങ്ങള്‍ ഒടുവില്‍ ഉയര്‍ന്നുവന്നേക്കാം.
  20. ഗാസ പുനര്‍വികസനം പുരോഗമിക്കുകയും, പാലസ്തീന്‍ ഭരണ പരിഷ്‌കരണ പരിപാടി വിശ്വസ്തതയോടെ നടപ്പിലാക്കുകയും ചെയ്യുമ്പോള്‍ പലസ്തീന്‍ ജനതയുടെ ആത്യന്തിക അഭിലാഷമെന്ന് ഞങ്ങള്‍ അംഗീകരിക്കുന്ന പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനും സ്വയം നിര്‍ണ്ണയത്തിനും വിശ്വസനീയമായ ഒരു പാത സൃഷിടിക്കപ്പെടാനുള്ള സാഹചര്യം ഒടുവില്‍ സംഭവിച്ചേക്കാം. സമാധാനപരമായ സഹവര്‍ത്തിത്വത്തിനായി യോജിക്കുന്നതിനായി ഇസ്രായേലും പലസ്തീനും തമ്മില്‍ ഒരു സംഭാഷണം അമേരിക്കയുടെ മധ്യസ്ഥതയില്‍ സൃഷ്ടിക്കും

More Stories from this section

family-dental
witywide