
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഏറ്റവും അടുത്ത സുഹൃത്തെന്ന വിശേഷണമായിരുന്നു ശതകോടീശ്വരൻ ഇലോൺ മസ്കിന് ഇതുവരെയുണ്ടായിരുന്നത്. എന്നാൽ ട്രംപ് ഭരണകൂടത്തിലെ നിർണായക ഘടകമായിരുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫീഷ്യന്‍സി എന്ന ഡോജിന്‍റെ തലപ്പത്ത് നിന്നും മസ്ക് പടിയിറങ്ങിയതോടെ ആ ബന്ധം ഏറെക്കുറെ അവസാനിക്കുകയാണെന്നാണ് വ്യക്തമാകുന്നത്. ഡോജിന്‍റെ തലപ്പത്ത് നിന്നും പടിയിറങ്ങിയ മസ്കിനെ ട്രംപ് വാഴ്ത്തിപ്പറഞ്ഞെങ്കിലും ഡോജ് പുനഃസംഘടിപ്പിച്ചതിലെ വേഗത പല സംശയങ്ങൾക്കും ഇടനൽകുന്നതാണ്. മസ്ക് പടിയിറങ്ങി മണിക്കൂറുകൾക്കകം ട്രംപ് ഭരണകൂടം ഡോജ് പുനഃസംഘടിപ്പിച്ചുകഴിഞ്ഞു.
ഡോജില്‍ പുതിയ ചുമതലക്കാരെ പ്രഖ്യാപിച്ചുകൊണ്ട് വൈറ്റ് ഹൗസിൽ നിന്നും അറിയിപ്പെത്തി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ക്യാബിനറ്റ് ഉദ്യോഗസ്ഥരും മസ്‌കിന്റെ വിടവ് നികത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. സര്‍ക്കാരിന്റെ ചെലവ് നിയന്ത്രിക്കുന്നതിനുളള വിഭാഗമായി ആരംഭിച്ച ഡോജ് ഇനി ട്രംപും ക്യാബിനറ്റ് സെക്രട്ടറിമാരും മുന്നോട്ടുകൊണ്ടുപോകുമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചത്. ട്രംപ് ക്യാബിനറ്റിലെ ഓരോ അംഗവും പ്രസിഡന്റും ഡോജിൻ്റെ ചുമതലക്കാരാണ്. അവര്‍ അനാവശ്യ ചെലവിനും അഴിമതിക്കും വഞ്ചനയ്ക്കുമെതിരെ പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും കരോലിന്‍ ലീവിറ്റ് വ്യക്തമാക്കി.
ഡോജിലെ തന്റെ സമയം അവസാനിച്ചെന്നും ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ തന്റെ കടമ നിര്‍വഹിച്ചുവെന്നും പറഞ്ഞാണ് മസ്‌ക് ഡോജിന്റെ പടിയിറങ്ങിയത്. പാഴ്‌ച്ചെലവുകള്‍ കുറയ്ക്കാന്‍ ട്രംപ് നല്‍കിയ അവസരത്തിനും മസ്‌ക് നന്ദി പറഞ്ഞിരുന്നു. മസ്‌ക് ഡോജില്‍ നിന്ന് പടിയിറങ്ങിയെങ്കിലും അദ്ദേഹം എപ്പോഴും യുഎസ് സര്‍ക്കാരിനൊപ്പമുണ്ടാകുമെന്നും എല്ലാവിധത്തിലും അദ്ദേഹം സഹായിക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്. ഇലോണ്‍ മസ്‌ക് മികച്ചയാളാണെന്നും ട്രംപ് വാഴ്ത്തിയിരുന്നു.