
ന്യൂഡൽഹി: മിസോറിയിലെ വൈറ്റ്‌മാൻ എയർ ഫോഴ്‌സ് ബേസിലേക്ക് മടങ്ങുന്ന ബി-2 ബോംബറുകളുടെ വീഡിയോ പുറത്തുവിട്ട് വൈറ്റ് ഹൗസ്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ട ശേഷം മടങ്ങുന്ന ബി-2 ബോംബറുകളുടെ വീഡിയോയാണ് വൈറ്റ്ഹൗസ് പുറത്ത് വിട്ടിരിക്കുന്നത്. അമേരിക്കൻ എയർബേസിന് മുകളിലൂടെ ഒരു ബി-2 ബോംബർ വിമാനം പറന്ന് താഴെയിറങ്ങുന്നതും ഒരു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ കാണാം.
God bless the United States Military — the greatest force for freedom the world has ever known. 🇺🇸🦅 pic.twitter.com/n5zjcsu3o4
— The White House (@WhiteHouse) June 22, 2025
ഇറാൻ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തിന് ശേഷം ബി-2 ബോംബറുകൾ മിസോറിയിലെ വൈറ്റ്മാൻ വ്യോമതാവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്‌തു. ലോകം കണ്ടതിൽ വെച്ച് സ്വാതന്ത്ര്യത്തിനായുള്ള ഏറ്റവും വലിയ ശക്തിയായ യുഎസ് സൈന്യത്തെ ദൈവം അനുഗ്രഹിക്കട്ടെയെന്നും വൈറ്റ് ഹൗസ് എക്സിൽ കുറിച്ചു. പെൻ്റഗണിൻ്റെ ഔദ്യോഗിക റാപ്പിഡ് റെസ്പോൺസ് സംഘവും ‘വെൽകം ഹോം, ബോയ്‌സ്’ എന്ന കുറിപ്പോടെ പങ്കുവെച്ചിട്ടുണ്ട്.
അമേരിക്ക ഇറാനിലെ ഫോർദൊ, നതാൻസ്, ഇസ്‌ഫഹാൻ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളിൽ വിജയകരമായ ആക്രമണം പൂർത്തിയാക്കിയെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലെ ആദ്യ പോസ്റ്റിൽ അവകാശപ്പെട്ടത്. മാസീവ് ഓർഡനൻസ് പെനട്രേറ്റർ എന്ന ബങ്കർ ബസ്റ്റർ ബോംബുകളാണ് ആണവ കേന്ദ്രങ്ങളെ തകർക്കാൻ ഉപയോഗിച്ചത്. ഭൂമിക്കടിയിൽ ആഴത്തിൽ കോൺക്രീറ്റുകളാലും പാറകളാലും സുരക്ഷിതമാക്കിയിട്ടുള്ള കേന്ദ്രങ്ങളെ നശിപ്പിക്കുന്നതിനുപയോഗിക്കുന്ന ബോംബാണ് എം.ഒ.പി. സാധാരണ യുദ്ധവിമാനങ്ങളിൽനിന്ന് ഇതിനെ പ്രയോഗിക്കുക അസാധ്യമാണ്. ഇതിൻ്റെ ഭാരവും നിയന്ത്രണവുമൊക്കെ ഇത്തരം യുദ്ധവിമാനങ്ങൾക്ക് താങ്ങാൻ സാധിക്കില്ല.
യുഎസിൻ്റെ പക്കലുള്ള ബി-2 സ്‌പിരിറ്റ് എന്ന ബോംബർ വിമാനങ്ങൾക്ക് മാത്രമേ നിലവിൽ എംഒപിയെ വഹിക്കാൻ സാധിക്കുക. ബി2 സ്‌പിരിറ്റിന് രണ്ട് എംഒപി ബോംബുകൾ മാത്രമാണ് വഹിക്കാൻ കഴിയുക. 20 അടി നീളവും 31.5 ഇഞ്ച് വ്യാസവുമുള്ള ഭീമാകാരനായ ഈ ബോംബിനുള്ളിൽ ഏകദേശം 2.5 ടൺ ഭാരമുള്ള സ്ഫോടവസ്തുക്കളാണ് ഉള്ളത്. ഇറാനിലെ ഏറ്റവും കരുത്തുറ്റ ആണവ കേന്ദ്രമായ ഫൊർദോയിൽ 12 എം.ഒ.പി ബോംബുകൾ വർഷിച്ചുവെന്നാണ് റിപ്പോർട്ടുകൾ.