
ഡൽഹി: 27 വർഷത്തിനിപ്പുറം ഭരണം പിടിച്ചെടുത്ത ഡൽഹിയിൽ ബി ജെ പി സർക്കാരിനെ രേഖ ഗുപ്ത നയിക്കും. രേഖയെ മുഖ്യമന്ത്രിയായി ബി ജെ പി പ്രഖ്യാപിച്ചു. അരവിന്ദ് കെജ്രിവാളിനെ അടിതെറ്റിച്ച പർവേഷ് വർമ ഉപമുഖ്യമന്ത്രിയാകും. രാജ്യ തലസ്ഥാനത്തെ നയിക്കാൻ വനിത മതിയെന്ന ആർ എസ് എസ് നിർദ്ദേശം ബി ജെ പിയും ശരിവച്ചതോടെയാണ് രേഖക്ക് നറുക്കുവീണത്. രാജ്യത്തിന് ആദ്യമായി, ഒരു വനിത മുഖ്യമന്ത്രിയെ നൽകിയ ഡൽഹി വീണ്ടും ആ അപൂർവതയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. സുഷമ സ്വരാജിനും, ഷീല ദീക്ഷിത്തിനും അതിഷിക്കും ശേഷം ഒരു വനിത കൂടി ഡൽഹിയിൽ മുഖ്യമന്ത്രിയാകുകയാണ്. രാജ്യത്ത് നിലവിൽ ബി ജെ പിയുടെ ഏക വനിതാ മുഖ്യമന്ത്രി എന്ന ഖ്യാതിയും ഇതോടെ രേഖ ഗുപ്തക്ക് സ്വന്തമാകും.
എഎപിയുടെ ബന്ദന കുമാരിയെ 29,595 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള രേഖയുടെ രാജകീയ വരവ്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളിൽ ബിജെപിയുടെ ഉറച്ച ശബ്ദമാണ് രേഖ. സ്ത്രി വോട്ടർമാർ കൂടുതലുള്ള ഡൽഹിയിൽ വനിതാ മുഖ്യമന്ത്രിയെ നിയോഗിക്കുന്നതിലുള്ള രാഷ്ട്രീയ നേട്ടങ്ങളും ബിജെപിയുടെ കണ്ണിലുണ്ട്.
ഹരിയാനയിലെ ജുലാന സ്വദേശിയായ രേഖ വിദ്യാർഥി പ്രസ്ഥാനമായ എബിവിപിയിലൂടെയാണ് രാഷ്ട്രീയ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് വിദ്യാർഥികളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് നേതൃനിരയിലേക്ക് ഉയർന്നു. 1996ൽ ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പഠനശേഷം പ്രാദേശിക രാഷ്ട്രീയത്തിൽ സജീവമായി. 2007ൽ നോർത്ത് പിതംപുരയിൽ നിന്ന് മത്സരിച്ച് കൗൺസിലറായി. സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള “സുമേധ യോജന” പോലുള്ള സംരംഭങ്ങൾക്കും രേഖ നേതൃത്വം നൽകി. മഹിളാ മോർച്ചയുടെ ജനറൽ സെക്രട്ടറി, ദേശീയ എക്സിക്യൂട്ടീവ് അംഗം, ഡൽഹി ബിജെപി ജനറൽ സെക്രട്ടറി എന്നി നിലകളിലും പ്രവർത്തിച്ചു. അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വർമ്മയെ തള്ളി, ഡൽഹിയുടെ താക്കോൽ രേഖ ഗുപ്തയുടെ കയ്യിൽ ബിജെപി കേന്ദ്ര നേതൃത്വം ഏൽപ്പിക്കുമ്പോൾ അതിന് പിന്നിൽ വലിയ രാഷ്ട്രീയ മാനമുണ്ട്.