
വത്തിക്കാൻ: പോപ് ഫ്രാൻസിസിന്‍റെ പിൻഗാമി ആരായിരിക്കുമെന്ന ചര്‍ച്ചകൾ ലോകത്ത് ആരംഭിച്ചുകഴിഞ്ഞു. പാപ്പൽ കോൺക്ലേവിന് മുൻപുള്ള ഏതാനും ദിവസങ്ങൾ മാർപാപ്പയുടെ തിരഞ്ഞെടുപ്പിൽ നിർണായകമാണ്. കർദിനാൾമാർക്ക് മുഖാമുഖം സംസാരിക്കാനും ധാരണകളിൽ എത്തിച്ചേരാനും ഈ ദിവസങ്ങളിൽ അവസരം ലഭിക്കും. ആശയങ്ങളുടെയും നിലപാടുകളുടെയും സമീപനങ്ങളുടെയും ഏറ്റുമുട്ടലുകളാണ് പലപ്പോഴും അന്തിമഫലം വൈകിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാകും എന്ന് കരുതുന്നവരില്‍ ഏറ്റവും സാധ്യത ഇവര്‍ക്കാണ്.
പിയെത്രോ പരോലിൻ: വത്തിക്കാനിലെ ഏറ്റവും പരിചയസമ്പന്നരായ ഭരണകർത്താക്കളിൽ ഒരാളാണ് ഇറ്റലിയിൽ നിന്നുള്ള കർദിനാൾ പിയെത്രോ പരോലിൻ. 2013 മുതൽ വത്തിക്കാന്‍റെ വിദേശകാര്യ സെക്രട്ടറിയാണ്0. 70 വയസ്. ചൈനയിലും പശ്ചിമേഷ്യയിലുമെല്ലാം നയതന്ത്രചർച്ചകളിൽ സജീവം. ദൈവശാസ്ത്രചിന്തയിലുറച്ചുനിന്നും ഫ്രാൻസിസ് പാപ്പയുടെ പുരോഗമ ആശയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കർദിനാൾ പിയെത്രോ പരോലിന് വത്തിക്കാനിലെ ഭരണസംവിധാനങ്ങളുടെ ചുക്കാൻ പിടിക്കുന്നവരുടെ ശക്തമായ പിന്തുണയുറപ്പാക്കാനാകും.
ലൂയി അന്തോണിയോ താഗ്ലെ: ഫിലിപ്പീൻസിൽ നിന്നുള്ള കർദിനാൾ. പോപ് ഫ്രാൻസിസിന്ർറെ പുരോഗമന ആശയങ്ങളുടെ വക്താവും പ്രയോക്താവുമാണ്. അറുപത്തേഴുകാരനായ കർദിനാൾ താഗ്ലെ ഫ്രാൻസിസ് പാപ്പയുടെ അടുത്ത അനുയായികളിൽ ഒരാളാണ്. ഏഷ്യയിൽ നിന്നുള്ള കർദിനാൾ എന്നതും നിലവിലെ സാഹചര്യത്തിൽ താഗ്ലെയുടെ സാധ്യത കൂട്ടുന്നുണ്ട്.
പീറ്റർ ടക്സൺ: സഭയുടെ സമൂഹികനീതി ഇടപെടലുകളുടെ മുഖമാണ് കർദിനാൾ പീറ്റർ ടക്സൺ. കാലാവസ്ഥാവ്യതിയാനം, ദാരിദ്ര്യനിർമാജനം, സാമ്പത്തികനീതി തുടങ്ങിയ വിഷയങ്ങളിലും ശ്രദ്ധേയമായ ഇടപെടലുകൾ. എഴുപത്താറുകാരനായ പീറ്റർ കോഡ് വോ അപായ് ടക്സൺ ഘാനയിൽ നിന്നുള്ള കർദിനാളാണ്.
മിലാൻ ഏയ്ഞ്ചെലോ സ്കോള: ഇറ്റലിയിൽ നിന്നുള്ള മുതിർന്ന കർദിനാൾ. 82 വയസ്. ബെനഡിക്ട് പതിനാറാമന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ 2013ൽ നടന്ന വോട്ടെടുപ്പിലും കർദിനാൾ സ്കോള മൽസരിച്ചിരുന്നു. പോപ് ഫ്രാൻസിസിനോട് പരാജയപ്പെട്ടു. പാരമ്പര്യവാദിയായ കർദിനാൾ സ്കോള ദൈവശാസ്ത്രത്തിൽ അതിനിപുണനാണ്. മിലാനിലെ മുൻ ആർച്ച് ബിഷപ്പായിരുന്ന അദ്ദേഹം സഭയ്ക്ക് കേന്ദ്രീകൃതവും കൃത്യമായ അധികാരശ്രേണികളുള്ളതുമായ ഭരണ സംവിധാനം വേണമെന്ന നിലപാടുകാരനാണ്.
പീറ്റർ എർദോ: ഹംഗറിയിൽ നിന്നുള്ള കർദിനാൾ. സഭാനേതൃത്വത്തിലെ യാഥാസ്ഥിതിക നിലപാടുകാരുടെ പ്രതിനിധി. എഴുപത്തിരണ്ടുകാരനായ കർദിനാൾ എർദോ കാനോൻ നിയമത്തിൽ അഗ്രഗണ്യനാണ്. പരമ്പരാഗത ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും ഊന്നി സഭയെ മുന്നോട്ടുനയിക്കണമെന്ന നിലപാടുകാരൻ. കൌൺസിൽ ഓഫ് യൂറോപ്യൻ ബിഷപ്സ് കോൺഫറൻസസിന്റെ തലവനായിരുന്നു. ജോൺ പോൾ രണ്ടാമന്റെയും ബെനഡിക്ട് പതിനാറാമന്റെയും യാഥാസ്ഥിതിക ശൈലി തിരിച്ചുകൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന കർദിനാൾമാർ പീറ്റർ എർദോയ്ക്കൊപ്പം നിൽക്കും.