കലിയടങ്ങാതെ കാട്ടാന, കണ്ണീരുണങ്ങാതെ മനുഷ്യര്‍: വയനാട് നൂല്‍പ്പുഴയില്‍ കാട്ടാനയാക്രമണം ; യുവാവ് കൊല്ലപ്പെട്ടു, പ്രതിഷേധവുമായി നാട്ടുകാര്‍

കല്‍പ്പറ്റ : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനു(45) കൊല്ലപ്പെട്ടു.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴാണ് മാനുവിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മനുവിനെ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രദേശത്ത് രാവിലെ ആനയുടെ സാന്നിധ്യം കണ്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മാനുവും ഭാര്യയും ഒരുമിച്ചാണ് കടയിലേക്ക് പോയത്. തിരികെ വരുമ്പോള്‍ ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ബത്തേരിയില്‍ നിന്ന് 14 കിലോമീറ്റര്‍ മാറി നൂല്‍പ്പുഴയില്‍ നിന്ന് കാപ്പാടിനു പോകുന്ന വഴിയില്‍ ഇരുമ്പു പാലത്തിനു സമീപമാണ് സംഭവം. ആക്രമണ സമയത്ത് കാണാതായ ഭാര്യ ചന്ദ്രികയെ കണ്ടെത്തി നൂല്‍പ്പുഴ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇരുവരെയും കാണാതായതോടെ ഇന്നു പുലര്‍ച്ചെ തിരച്ചിലില്‍ നടത്തുകയായിരുന്നു. മാനുവിന് മൂന്ന് മക്കളുണ്ട്.

കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളിലൊന്നാണ് നൂല്‍പ്പുഴ. നാട്ടുകാര്‍ പ്രതിഷേധം തുടങ്ങി. മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നാണ് നിലപാട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.