ഖമനയിയെ വധിച്ചാല്‍ തീരുമോ സംഘര്‍ഷം? നാല് പതിറ്റാണ്ട് നീണ്ട മേധാവിത്വം ഇല്ലാതാക്കാന്‍ എളുപ്പമോ? അടുപ്പക്കാരെ ഒന്നൊന്നായി തീര്‍ത്ത് ഇസ്രയേല്‍

ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയിക്ക് വയസ്സ് 86. ഇറാനിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയും ആണവശാസ്ത്രജ്ഞരെയും ഒന്നൊന്നായി ഇസ്രയേല്‍ വധിക്കുമ്പോള്‍ ലക്ഷ്യം ഖമനയിയെന്ന് നെതന്യാഹു ഉറക്കെ പറഞ്ഞുകഴിഞ്ഞു. ഇക്കാര്യത്തില്‍ അമേരിക്ക പച്ചക്കൊടി കാട്ടാത്തതുകൊണ്ടാണ് ഖമനയിയെ ഇല്ലാതാക്കാന്‍ തുനിയാത്തത് എന്നാണ് നെതന്യാഹു ആവര്‍ത്തിക്കുന്നത്.

രാജ്യത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് തീരുമാനിക്കുന്ന 1520 പേര്‍ വരുന്ന ഖമനയിയുടെ ‘ഉപദേശക സമിതി’യില്‍ സുപ്രധാന ചുമതലകള്‍ വഹിച്ചിരുന്നവരെല്ലാം ഇസ്രയേലിന്റെ കൈകൊണ്ട് വധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് ഭരണസംവിധാനത്തില്‍ വലിയ ശൂന്യതയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് റോയിട്ടേഴ്‌സിന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍ണായ തീരുമാനങ്ങളെടുക്കുകയും അത് കൃത്യമായി നടപ്പാക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ ശാസ്ത്രജ്ഞ ഉപദേശകനിരയിലെ എണ്ണം കുറയുന്നത് ഇറാന് ക്ഷീണമാണ്. എങ്കിലും 1989 ല്‍ പരമോന്നത നേതാവെന്ന സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഖമനയിക്ക് മുന്‍ഗാമിയെക്കാള്‍ കരുത്തുണ്ടാകില്ലെന്ന് പറഞ്ഞവരെക്കൊണ്ട് തിരുത്തി പറയിച്ച്, ഇപ്പോള്‍ ഖമനയി തന്നെയാണ് ഇറാന്റെ അവസാനവാക്ക്.

സുന്നി ആശയം പിന്തുടരുന്ന ഗള്‍ഫ് രാജ്യങ്ങളാണ് അയല്‍ക്കാരെങ്കിലും ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെ ഇവര്‍ക്കിടയിലെ കരുത്തുറ്റ രാജ്യമാക്കി വളര്‍ത്തിയെടുത്തതില്‍ 40 വര്‍ഷത്തെ ഖമനയിയുടെ നേതൃത്വത്തിന് വലിയ പങ്കുണ്ട്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ആണവ പദ്ധതിയുമായി ഇറാന്‍ മുന്നോട്ടുപോയത് ഖമനയിയുടെ നിശ്ചയദാര്‍ഢ്യത്തിലാണ്.

ഖമനയിയെ വധിക്കുന്നത് സമാധാനത്തിലേക്കുള്ള വഴിയാണെന്ന് വാദിക്കുമ്പോഴും എളുപ്പത്തില്‍ ഇറാനെ കീഴ്‌പ്പെടുത്തിക്കളയാമെന്ന ധാരണ ഇസ്രയേലിനില്ല. ഇറാന്റെ പിന്തുണയുള്ള ഹമാസ്, ഹിസ്ബുല്ല, ഹൂതികള്‍ അടക്കമുള്ളവരെ നേരിടുന്ന യുഎസ് ഇസ്രയേല്‍ സഖ്യത്തിന് ഖമനയി എളുപ്പമുള്ള ലക്ഷ്യമല്ല.

ഖമനയി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാമെന്നാണ് പ്രസിഡന്റ് ട്രംപ് പറയുന്നത്. പക്ഷേ ഖമനയിയെ വധിക്കാന്‍ നിലവില്‍ പദ്ധതിയില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ഇറാനിലെ പരമോന്നത നേതാവിനെ വീഴ്ത്തുന്നതോടെ ആ ഭരണസംവിധാനം തകരുമെന്നും പകരം എത്തുന്ന ഭരണകൂടത്തെ വരുതിയിലാക്കാമെന്നും യുഎസും ഇസ്രയേലും കണക്കുകൂട്ടുന്നുവെന്നും വിലയിരുത്തലുകളുണ്ട്.