
കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായി എത്തുന്ന ജെ എസ് കെ ചിത്രത്തിന് പ്രദര്‍ശനാനുമതി വൈകുന്നതോടെ ഹൈക്കോടതിയിൽ ഹര്‍ജി നല്‍കാനുള്ള നടപടികളുമായി അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന് ഇതുവരെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ചിത്രത്തിൻ്റെ ജാനകിയെന്ന പേര് മാറ്റണമെന്ന നിലപാടിലാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്.
കഴിഞ്ഞ ദിവസമായിരുന്നു ജെഎസ്കെയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ജൂണ്‍ 27ന് സിനിമ റിലീസ് ചെയ്യാനിരിക്കെ ആയിരുന്നു നീക്കം. ഹൈന്ദവ ദൈവത്തിന്‍റെ പേരാണ് ജാനകി എന്നും ഇത് മാറ്റണമെന്നും ആയിരുന്നു കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദ്ദേശം.
സിനിമ പേര് മാത്രമല്ല കഥാപാത്രത്തിന്റ പേരും മാറ്റണമെന്ന് കേന്ദ്ര സെൻസർ ബോഡ് പറഞ്ഞിട്ടുണ്ടെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ പറഞ്ഞു. സുരേഷ് ഗോപിയുമായി സംസാരിച്ചുവെന്നും അദ്ദേഹം നേരിട്ട് ഇടപെട്ടെന്നാണ് പറഞ്ഞതെന്നും എന്നിട്ടും മാറ്റമില്ലെന്ന് പറഞ്ഞെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
കേരളത്തിലെ സെൻസർ ബോർഡ് കണ്ട് ഓക്കെ പറഞ്ഞ പടമാണ് ജാനകി vs സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിൽ 96 ഇടങ്ങളിൽ സുരേഷ് ഗോപി തന്നെ ജാനകി എന്ന പേര് പറഞ്ഞിട്ടുണ്ടെന്നും അതൊക്കെ മാറ്റാനാകുമോന്നും ഉണ്ണികൃഷ്ണന്‍ ചോദിക്കുന്നു. വിഷയത്തിൽ ഫെഫ്ക പ്രത്യക്ഷ സമരത്തിലേക്ക് പോകും. വളരെ ഗുരുതരമായ പ്രശ്നം ആണിതെന്നും സംവിധായകനോട് നിയമപരമായി മുന്നേറാൻ പറഞ്ഞിട്ടുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.