മാറ്റത്തിന്റെ കൊടുങ്കാറ്റടിച്ചു, ‘അമ്മ’യെ സ്വന്തമാക്കി പെൺമക്കൾ, താര സംഘടനയുടെ തലപ്പത്ത് വനിതകൾ, ശ്വേത പ്രസിഡന്റ്, കുക്കു ജനറൽ സെക്രട്ടറി

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യെ ഒടുവിൽ പെൺമക്കൾ സ്വന്തമാക്കി. ‘അമ്മ’യുടെ തലപ്പെത്ത് ഇതാദ്യമായി വനിതകൾ തെരഞ്ഞെടുക്കപ്പെട്ടു. നടി ശ്വേതാ മേനോൻ പ്രസിഡന്‍റായും നടിയും സംവിധായികയുമായ കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ ഇരുവരും തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. ഇതാദ്യമായാണ് താരസംഘടനയുടെ തലപ്പെട്ട് വനിതകൾ എത്തുന്നത്. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു. ജയൻ ചേർത്തല, ലക്ഷ്മി പ്രിയ എന്നിവർ വൈസ് പ്രസിഡന്‍റുമാരായും ജയിച്ചുകയറി.

ശ്വേത മേനോനെതിരെ നടൻ ദേവനാണ് ഇത്തവണ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന് എതിരെ രവീന്ദ്രനാണ് മത്സരിച്ചത്. ഉണ്ണി ശിവപാലിനിതിരെ അനൂപ് ചന്ദ്രൻ ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിച്ചെങ്കിലും ജയിക്കാനായില്ല. വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ജയൻ ചേർത്തലക്കും ലക്ഷ്‍മി പ്രിയക്കുമെതിരെ നാസർ ലത്തീഫും മത്സരിച്ച് പരാജയപ്പെട്ടു. ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് നേരത്തെ തന്നെ അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ആകെ 504 അംഗങ്ങളാണ് അമ്മ അസോസിയേഷനിലുള്ളത്. പോളിംഗ് ശതമാനത്തില്‍ ഇത്തവണ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്‍തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. ഇക്കുറി കടുത്ത മത്സരം നടന്നിട്ടും 12 ശതമാനം ഇടിവോടെ 298 പേരാണ് വോട്ട് ചെയ്‍തത്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്. മമ്മൂട്ടി, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, നസ്രിയ, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്, ദുൽഖർ സൽമാൻ, ജയറാം, മഞ്ജു വാര്യർ, ഉർവശി തുടങ്ങി നിരവധി പ്രമുഖൾ ഇത്തവണ വോട്ട് ചെയ്തില്ലെന്നാണ് വിവരം.

Also Read

More Stories from this section

family-dental
witywide