
പാരിസ്: സോഷ്യൽ മീഡിയയിൽ എന്നല്ല ലോകത്താകെ ചർച്ച ആയിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ എക്സ് പ്ലാറ്റ് ഫോമിൽ പോസ്റ്റ് ചെയ്ത ഒരൊറ്റ ലൈൻ കുറിപ്പ്. ‘യൂറോപ്യന്‍ സുഹൃത്തുക്കളെ, നിങ്ങള്‍ക്കൊരു ഫോണ്‍ കോളുണ്ട്’ എന്ന് കുറിച്ചുള്ള മക്രോണിന്‍റെ എക്സ് പോസ്റ്റില്‍ റഫാല്‍ യുദ്ധവിമാനത്തിന്‍റെ ചിത്രമാണ് പങ്കുവച്ചിട്ടുള്ളത്. യുറോപ്പിന്‍റെ സുരക്ഷ എന്ന് ചൂണ്ടികാട്ടുന്ന ഒരു ഫോണ്‍ കോളിന്റെ ചിത്രവും മാക്രോണ്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. യുറോപ്പിന്‍റെ സുരക്ഷയ്ക്ക് ഏറ്റവും മികച്ചത് റഫേൽ യുദ്ധവിമാനമാണെന്ന സന്ദേശമാണ് മക്രോൺ ഇതിലൂടെ നൽകിയിരിക്കുന്നത് എന്ന സന്ദേശമാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ആയുധ കച്ചവടം നടത്തുന്ന അമേരിക്കക്കുള്ള എട്ടിന്‍റെ പണിയാണ് മക്രോൺ നൽകിയിരിക്കുന്നതെന്നും പലരും വിലയിരുത്തിയിട്ടുണ്ട്.
യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള ഫ്രാന്‍സിന്‍റെ നീക്കമാണ് മക്രോണിന്‍റെ കുറിപ്പെന്ന് വ്യക്തമാണ്. യൂറോപ്പ് ആയുധങ്ങള്‍ക്കായി അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യമാണ് ഇതിലൂടെ ഫ്രഞ്ച് പ്രസിഡന്‍റ് മുന്നോട്ട് വച്ചിരിക്കുന്നത്. അമേരിക്കൻ നിര്‍മിത യുദ്ധവിമാനങ്ങള്‍ക്ക് പകരം ഫ്രഞ്ച് നിര്‍മിത റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ യൂറോപ്യന്‍ രാജ്യങ്ങളോടുള്ള ആഹ്വാനമാണ് മക്രോൺ നടത്തിയിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയനിലെയും നാറ്റോയിലെയും അഗരാജ്യങ്ങള്‍ കൂടുതലും ഉപയോഗിക്കുന്നത് അമേരിക്കൻ നിര്‍മിത യുദ്ധവിമാനങ്ങളാണ്. ഇത് ഭാവിയില്‍ യൂറോപ്പിന് തന്നെ അപകടകരമാകുമെന്ന ആശങ്ക കൂടിയാണ് മാക്രോൺ എക്സ് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. ഡോണൾഡ് ട്രംപിനും അമേരിക്കക്കും വലിയ തിരിച്ചടി നൽകുന്നതാകും ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ റഫാൽ യുദ്ധ വിമാന പോസ്റ്റെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
പ്രതിരോധ രംഗത്ത് യൂറോപ്പിന് സ്വാശ്രയത്വം വേണമെന്ന തരത്തില്‍ മാക്രോണ്‍ പിന്നീട് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. അമേരിക്കന്‍ ആയുധങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും യൂറോപ്യന്‍ ബദല്‍ കണ്ടെത്തണമെന്നും അതിനുള്ള ഏറ്റവും മികച്ച വഴി റഫാൽ ആണെന്നുമാണ് മക്രോണ്‍ പറയുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കായി ഇവയുടെ ഉത്പാദനം വര്‍ധിപ്പിക്കുകയാണെങ്കില്‍ ഉത്പാദന ചെലവ് കുറയുമെന്നും യൂറോപ്പിലാകെ സ്വയംപര്യാപ്തമായൊരു പ്രതിരോധ സംവിധാനം നടപ്പിലാകുകയും ചെയ്യുമെന്ന് അദ്ദേഹം വിശഗദീകരിച്ചു. കഴിഞ്ഞ ദിവസം ജി 7 ഉച്ചകോടിക്കിടെ ട്രംപും മാക്രോണും തമ്മിലുള്ള ട്വിറ്റര്‍ പോരാട്ടം വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കക്കും ട്രംപിനുമുള്ള എട്ടിന്‍റെ പണിയായ റഫാൽ യുദ്ധ വിമാന പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.