
അഹമ്മദാബാദ്: 2002 ലെ ഗുജറാത്ത് കലാപത്തിന്‍റെ ഇരയും വംശഹത്യക്കെതിരെ ഗുജറാത്ത് സർക്കാരിനെതിരെ പോരാട്ടം നടത്തുകയും ചെയ്തതിലൂടെ ശ്രദ്ധേയായ സാക്കിയ ജാഫ്രി (86) അന്തരിച്ചു. വാര്‍ധക്യസഹജമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശനിയാഴ്ച അഹമ്മദാബാദില്‍വെച്ചായിരുന്നു മരണം. പകൽ 11.30 ഓടെ അന്തരിച്ചതായി മകന്‍ തന്‍വീര്‍ സ്ഥിരീകരിച്ചു. മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ് ആണ് മരണവാർത്ത പങ്കുവെച്ചത്.
കോൺഗ്രസ് മുൻ എംപി എഹ്‌സൻ ജാഫ്രിയുടെ ഭാര്യയാണ് സാക്കിയ ജാഫ്രി. 2002 ഫെബ്രുവരി 27-ന് ഗോധ്ര ട്രെയിൻ കത്തിച്ച സംഭവത്തെ തുടർന്നുണ്ടായ ഗുൽബർഗ് കൂട്ടക്കൊലയെ അതിജീവിച്ച വ്യക്തിയായിരുന്നു അവർ. 2006 മുതൽ ഗുജറാത്ത് സർക്കാരിനെതിരെ നീണ്ട നിയമപോരാട്ടം നടത്തിയ സാക്കിയ ഗോധ്ര കലാപത്തിലെ ഇരകൾക്കൊപ്പം നീതിക്കായുള്ള പോരാട്ടത്തിന്റെ ഭാഗമായി മരണം വരെ നിലകൊണ്ടു.
2002-ലെ ഗുജറാത്ത് കലാപത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി തുടങ്ങിയ ബിജെപി നേതാക്കൾക്ക് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ക്ലീൻ ചിറ്റ് നൽകിയപ്പോൾ അതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച വ്യക്തിയാണ് സാക്കിയ . എന്നാൽ 2022-ൽ സുപ്രീം കോടതി തള്ളി സാക്കിയയുടെ ഹർജി തള്ളുകയായിരുന്നു.