
അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ കാണാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി എത്തുന്നു. ഇരുവരും തമ്മിൽ വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തും. ശനി, ഞായർ ദിവസങ്ങളിൽ ഇരുവരും നടത്തിയ ഫോൺ സംഭാഷണത്തിനു പിന്നാലെയാണ് യുഎസ് സന്ദർശനം സംബന്ധിച്ച സെലെൻസ്കിയുടെ പ്രഖ്യാപനം. മോസ്‌കോയെ ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ള യു എസ് നിർമ്മിത ദീർഘദൂര മിസൈൽ സെലൻസ്‌കി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.
യുക്രെയ്ന് റഷ്യയിൽ നിന്നുള്ള ആക്രമണം ചെറുക്കുന്നതിന് ദീർഘദൂര ടോമാഹോക്ക് മിസൈൽ നൽകുന്നത് പരിഗണിക്കുമെന്ന് തിങ്കളാഴ്‌ച ഡോണൾഡ് ട്രംപ് വ്യക്‌തമാക്കിയിരുന്നു. കൂടിക്കാഴ്ചയിൽ യുക്രെയ്‌ന്റെ വ്യോമപ്രതിരോധം, ദീർഘദൂര ആക്രമണ ശേഷി എന്നിവ സംബന്ധിച്ച് ഇരുനേതാക്കളും ചർച്ച നടത്തും. സെലെൻസ്കിയുടെ സന്ദർശനത്തിനു മുന്നോടിയായി യുക്രെയ്‌ൻ പ്രധാനമന്ത്രി യൂലിയ സ്വെറിഡെങ്കോയുടെ നേതൃത്വത്തിലുള്ള സംഘം യുഎസ് സന്ദർശിക്കും.