
ന്യൂഡൽഹി: ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി പോയ എയർ ആംബുലൻസ് തകർന്നു വീണു. 23 തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. അപകടത്തിൽ ഏഴുപേർ മരിച്ചു. രണ്ടു ജീവനക്കാരും അഞ്ചു യാത്രക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ഛത്ര ജില്ലയിലെ സിമരിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കർമതണ്ട് ഗ്രാമത്തിനടുത്തുള്ള വനപ്രദേശത്താണ് വിമാനം തകർന്നു വീണത്. റെഡ്ബേർഡ് എയർവേയ്‌സ് പ്രവർത്തിപ്പിച്ചിരുന്ന ‘ബീച്ച്ക്രാഫ്റ്റ് സി90’ എന്ന ടർബോപ്രോപ്പ് വിമാനമാണ് അപകടത്തിൽപ്പെട്ടത്.
രോഗിയായ സഞ്ജയ് കുമാർ, ഡോക്ടർ വികാസ് കുമാർ ഗുപ്ത, പാരാമെഡിക് സച്ചിൻ കുമാർ മിശ്ര, സഹായികളായ അർച്ചന ദേവി, ധുരു കുമാർ, പൈലറ്റുമാരായ ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, സവരാജ്ദീപ് സിങ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.
വൈകുന്നേരം 7:11-ന് റാഞ്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിന് 7:34-ഓടെ എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു.
7 dead as air ambulance carrying patient from Ranchi to Delhi crashes















