ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഞായറാഴ്ച ശക്തമായ മുന്നറിയിപ്പ് നൽകി. “കുഞ്ഞുങ്ങളെ കൊല്ലുന്ന കുറ്റവാളി” എന്നു വിശേഷിപ്പിച്ച നെതന്യാഹുവിനെ പിന്തുടർന്ന് കൊന്നുതീർക്കുമെന്നും സംഘടന വ്യക്തമാക്കി.
“സയോണിസ്റ്റ് കുറ്റവാളിയായ പ്രധാനമന്ത്രിയുടെ അജ്ഞാതമായ വിധിയും, അദ്ദേഹം മരിച്ചോ അല്ലെങ്കിൽ കുടുംബത്തോടൊപ്പം അധീനപ്രദേശങ്ങളിൽ നിന്ന് രക്ഷപ്പെട്ടോയെന്ന സാധ്യതയും സയോണിസ്റ്റുകൾ ഗുരുതര പ്രതിസന്ധിയിലാണെന്ന് സൂചിപ്പിക്കുന്നു,” എന്നാണ് ഐആർജിസി പ്രസ്താവനയിൽ പറഞ്ഞത്. ഇറാന്റെ സർക്കാർ മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തത്.
“ഈ കുഞ്ഞുങ്ങളെ കൊല്ലുന്ന കുറ്റവാളി ജീവനോടെ ഉണ്ടെങ്കിൽ, അവനെ പൂർണ ശക്തിയോടെ പിന്തുടർന്ന് ഇല്ലാതാക്കാനുള്ള ശ്രമം തുടരും,” എന്നും റവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി.
അതേസമയം, നെതന്യാഹു കൊല്ലപ്പെട്ടുവെന്ന വാർത്തകൾ തള്ളി അദ്ദേഹത്തിന്റെ ഓഫീസ് പ്രതികരിച്ചു. പ്രധാനമന്ത്രി സുഖമായിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. നെതന്യാഹുവിന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച ഒരു വീഡിയോയിൽ ആറു വിരലുകൾ ഉള്ളതായി തോന്നിയതോടെ വീഡിയോ കൃത്രിമമായി തിരുത്തിയതാണോ, അല്ലെങ്കിൽ AI ഉപയോഗിച്ച് സൃഷ്ടിച്ചതാണോ എന്ന സംശയങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
അതോടൊപ്പം, നെതന്യാഹുവിന്റെ മകൻ യാർ നെതന്യാഹു മാർച്ച് 9 മുതൽ തന്റെ എക്സ് അക്കൗണ്ടിൽ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ലെന്നതും “കുടുംബ ദുരന്തം” ഉണ്ടായിരിക്കാമെന്ന അഭ്യൂഹങ്ങൾക്കും ഇടയാക്കി.
എന്നാൽ Grok എന്ന AI ചാറ്റ്ബോട്ട് ഈ അവകാശവാദങ്ങൾ തള്ളി. നെതന്യാഹുവിന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ തിരുത്തിയതല്ലെന്നും, അത് ദൃശ്യ മിഥ്യാഭാസം (visual illusion) മാത്രമാണെന്നും വ്യക്തമാക്കി. “നെതന്യാഹു കൊല്ലപ്പെട്ടു” എന്ന പ്രചാരണം വ്യാജവാർത്തയാണെന്നും പ്രധാനമന്ത്രി സുഖമായിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ഓഫീസിലെ വക്താവേ വ്യക്തമാക്കി.
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം വർഷങ്ങളായി തുടരുകയാണ്. പ്രത്യേകിച്ച് 2023 ഒക്ടോബർ 7-ന് ഇറാൻ പിന്തുണയുള്ള സംഘടനയായ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും കൂടുതൽ ഏറ്റുമുട്ടലുകളിലേക്കാണ് നീങ്ങിയത്. തുടർന്ന് ഇരു രാജ്യങ്ങളും പലവട്ടം ഏറ്റുമുട്ടി. കഴിഞ്ഞ വർഷം ഇസ്രയേലും ഇറാനും തമ്മിൽ അമേരിക്കയുടെ പങ്കാളിത്തത്തോടുകൂടി 12 ദിവസത്തെ യുദ്ധം നടന്നതോടെ സംഘർഷം കൂടുതൽ രൂക്ഷമായി.
ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച് അമേരിക്കയും ഇറാനും തമ്മിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് യുഎസ്–ഇസ്രയേൽ സംയുക്ത ആക്രമണം നടന്നത്. ആ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള ആലി ഖമേനി കൊല്ലപ്പെട്ടിരുന്നു.അതിന് പ്രതികാരമായി ഇറാൻ ഇസ്രയേലിനെയും മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമാക്കി ആക്രമണം ആരംഭിച്ചതോടെ പ്രദേശത്ത് യുദ്ധാവസ്ഥ കൂടുതൽ രൂക്ഷമായി.
“A criminal who kills children”; Iran’s Revolutionary Guard warns of pursuing and killing Netanyahu










