ന്യൂയോർക്ക്: യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ആഭരണ കവർച്ചയെന്നു വിശേഷിപ്പിക്കപ്പെടുന്ന കേസിലെ പ്രധാന പ്രതിയെ നാടുകടത്തപ്പെട്ടതോടെ വിചാരണയിൽ നിന്ന് ഒഴിവായി. ഏകദേശം 100 മില്യൺ ഡോളർ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയായ ജെസോൺ നെലോൺ പ്രസില്ല ഫ്ലോറസിനെ കഴിഞ്ഞ മാസം അവസാനം യുഎസിൽ നിന്ന് ഇക്വഡോറിലേക്ക് നാടുകടത്തിയതോടെയാണ് കേസിലെ നടപടികൾ അപ്രതീക്ഷിതമായി നിലച്ചത്. എൽ.എ. ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2022-ൽ ടെക്സസിലെ ഗ്രേപ്പ്‌വൈൻ നഗരത്തിലെ ട്രക്ക് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബ്രിങ്ക്സ് സെമിട്രെയിലറിൽ നിന്നുള്ള മോഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഏഴ് പേർക്കെതിരെ കുറ്റപത്രം ചുമത്തിയിരുന്നു. സ്വർണം, വജ്രം, മാണിക്യം, മരതകം, വിലയേറിയ വാച്ചുകൾ എന്നിവ ഉൾപ്പെടെ ഏകദേശം 100 മില്യൺ ഡോളറിന്റെ സ്വത്താണ് സംഘം കവർന്നതെന്ന് അന്വേഷണ ഏജൻസികൾ ആരോപിക്കുന്നു. അന്താരാഷ്ട്ര തലത്തിലേക്കു വ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായി പനാമയിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ഇക്വഡോറുമായുള്ള ബന്ധങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ മോഷ്ടിക്കപ്പെട്ട ആഭരണങ്ങളുടെ വലിയൊരു ഭാഗം ഇതുവരെയും കണ്ടെത്താനായിട്ടില്ല.
കുറ്റം തെളിഞ്ഞിരുന്നെങ്കിൽ ഫ്ലോറസിന് 15 വർഷം വരെ തടവ് ലഭിക്കുമായിരുന്നു. എന്നാൽ അദ്ദേഹം കുറ്റം നിഷേധിച്ച് കോടതിയിൽ ഹാജരായിരുന്നു. കേസിൽ അപ്രതീക്ഷിത വഴിത്തിരിവുണ്ടായത് കഴിഞ്ഞ ഡിസംബർ 29ഓടെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഫ്ലോറസിനെ നാടുകടത്തിയതോടെയാണ്. ഈ വിവരം അടുത്തിടെയാണ് അറിഞ്ഞതെന്ന് ഫ്ലോറസിന്റെ അഭിഭാഷകൻ ജോൺ ഡി. റോബർട്‌സൺ അറിയിച്ചു. ജനുവരി 9-ന് സമർപ്പിച്ച ഹർജിയിൽ കേസ് റദ്ദാക്കണമെന്ന ആവശ്യവും അഭിഭാഷകൻ ഉന്നയിച്ചു.
“ഇത്തരമൊരു വലിയ ഫെഡറൽ കവർച്ചക്കേസിൽ പ്രതി വിചാരണയ്ക്ക് മുമ്പ് രാജ്യം വിട്ടാൽ ഇരകൾക്ക് ഉത്തരങ്ങളില്ല, വിധിയില്ല, നീതിയില്ല,” ആഭരണ കമ്പനികളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ ജെറി ക്രോൾ പറഞ്ഞു. ജീവിത സമ്പാദ്യം നഷ്ടപ്പെട്ട ആഭരണ വ്യാപാരികൾക്ക് സംഭവിച്ചത് എങ്ങനെ എന്നതിൽ വ്യക്തത വേണമെന്നും ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ സുരക്ഷാ സംവിധാനങ്ങളുണ്ടോ എന്ന് അറിയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോടതി രേഖകൾ പ്രകാരം, നിയമപരമായ സ്ഥിരതാമസക്കാരനായ ഫ്ലോറസ് സെപ്റ്റംബർ മുതൽ ICE കസ്റ്റഡിയിലായിരുന്നു. ഡിസംബർ 16-ന് നടന്ന കുടിയേറ്റ നടപടികളിൽ അദ്ദേഹം ചിലിയിലേക്ക് സ്വമേധയാ മടങ്ങാൻ അപേക്ഷിച്ചെങ്കിലും അത് തള്ളപ്പെട്ടു. പിന്നീട് അന്തിമ നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിക്കുകയും ഡിസംബർ അവസാനം ഇക്വഡോറിലേക്ക് അയക്കുകയും ചെയ്തു. ക്രിമിനൽ കേസുകൾ നിലനിൽക്കുമ്പോഴും നാടുകടത്തൽ നടക്കാമെങ്കിലും, ഇത്രയും വലിയ മോഷണ കേസായതിനാൽ നടപടികൾ സംബന്ധിച്ച് വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. സർക്കാർ ഫ്ലോറസിനെതിരായ കേസ് ഉപേക്ഷിച്ചതാണെന്നു അഭിഭാഷകൻ ആരോപിച്ചു. എന്നാൽ ഫെഡറൽ പ്രോസിക്യൂട്ടർമാർ നാടുകടത്തൽ സംബന്ധിച്ച് മുൻകൂട്ടി അറിവില്ലായിരുന്നുവെന്നും ഫ്ലോറസ് യുഎസിലേക്ക് മടങ്ങിയാൽ കേസ് തുടരാനാണ് ഉദ്ദേശമെന്നും വ്യക്തമാക്കി.
2022 ജൂലൈയിൽ സാൻ ഫ്രാൻസിസ്കോയ്ക്ക് സമീപം നടന്ന അന്താരാഷ്ട്ര ആഭരണ പ്രദർശനത്തിനു ശേഷം വിലപിടിപ്പുള്ള ആഭരണങ്ങൾ കയറ്റിയ ബ്രിങ്ക്സ് ട്രക്ക് പിന്തുടർന്നാണ് മോഷണം നടന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇരകൾ നഷ്ടം 100 മില്യൺ ഡോളറിലധികമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ബ്രിങ്ക്സ് കമ്പനി മോഷ്ടിക്കപ്പെട്ട സാധനങ്ങളുടെ മൂല്യം 10 മില്യൺ ഡോളറിൽ താഴെയാണെന്നാണ് അവകാശപ്പെടുന്നത്. കമ്പനി സമർപ്പിച്ച കേസിൽ, മോഷണ സമയത്ത് ഒരു ഡ്രൈവർ ട്രക്കിനുള്ളിൽ ഉറങ്ങുകയായിരുന്നുവെന്നും മറ്റൊരാൾ ഭക്ഷണം വാങ്ങാൻ റെസ്റ്റ് സ്റ്റോപ്പിനുള്ളിൽ പോയിരിക്കുകയായിരുന്നുവെന്നും പറയുന്നു.
A man, suspected in what is said to be the “largest heist” escaped prosecution in in US by self deporting.















