കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി മുഖ്യപ്രതി പൾസർ സുനി. അന്വേഷണത്തിലെ വീഴ്ചകളും തെളിവുകൾ ശേഖരിച്ചതിൽ പാളിച്ചകളും ഉണ്ടെന്ന് ആരോപിച്ചാണ് അപ്പീൽ. ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന ഒറിജിനൽ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടില്ലെന്നും ഈ സാഹചര്യത്തിൽ അതിൽ ദൃശ്യങ്ങൾ പകർത്തി എന്ന് പറയുന്നത് നിയമപരമായി നിലനിൽക്കില്ലെന്നുമാണ് അപ്പീലിൽ സുനി പറയുന്നത്.
കൃത്യത്തിന് ഉപയോഗിച്ചു എന്ന് പറയുന്ന സിം കാർഡ് മറ്റൊരു വ്യക്തിയുടെ പേരിലുള്ളതെന്നും ഇയാളെ പ്രതിയാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചതിൽ കാലതാമസമുണ്ടായി. തെളിവുകളിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന വാദം കോടതി മുഖവിലയ്ക്കെടുത്തില്ലെന്നും സുനിൽ അപ്പീലിൽ പറയുന്നു.
കേസിൽ സുനിലടക്കം നാല് പ്രതികളാണ് ഹൈക്കോടതിയിൽ ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇതുവരെ അപ്പീൽ നൽകിയിരിക്കുന്നത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് വിചാരണ കോടതി വിധിച്ചത്. അതേസമയം, വിധിക്കെതിരായ സംസ്ഥാന സർക്കാർ അപ്പീൽ ഇത് വരെയും ഫയൽ ചെയ്തിട്ടില്ല.
Actress attack case: First accused Pulsar Suni files appeal in High Court seeking quashing of sentence











