
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപ് ഉൾപ്പെടെയുള്ളവർക്ക് കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. വിചാരണ കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ നടപടി.
ദിലീപ് ഉൾപ്പെടെ നാല് പേരെ വിചാരണ കോടതി വെറുതേ വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു. ദിലീപ് (എട്ടാം പ്രതി), ചാർളി തോമസ് (ഏഴാം പ്രതി), സനിൽ കുമാർ (ഒമ്പതാം പ്രതി), ശരത് ജി. നായർ (പതിനഞ്ചാം പ്രതി) എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്.
കേസിലെ ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾക്ക് വിചാരണ കോടതി നൽകിയ ശിക്ഷ കുറഞ്ഞുപോയെന്നും അത് വർദ്ധിപ്പിക്കണമെന്നും സർക്കാർ അപ്പീലിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ള സുപ്രധാന തെളിവുകൾ വിചാരണ കോടതി നിസ്സാര കാരണങ്ങൾ പറഞ്ഞ് തള്ളിക്കളഞ്ഞെന്നും, വിചാരണ നീതിപൂർവ്വമല്ല നടന്നതെന്നും സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിലവിൽ കേസിലെ മറ്റ് പ്രതികളായ പൾസർ സുനി ഉൾപ്പെടെയുള്ളവർക്ക് നെടുംമ്പാശ്ശേരി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വഴി നോട്ടീസ് കൈമാറാനും കോടതി നിർദ്ദേശിച്ചു.
Actress attack case: High Court notice to Dileep; Government accepts appeal on file.













