
ടെഹ്റാൻ: ഇറാനിലെ ഏറ്റവും ശക്തരായ രാഷ്ട്രീയ നേതാക്കളിലൊരാളും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവിയുമായ അലി ലാരിജാനി, ടെഹ്‌റാനടുത്തുള്ള മകളുടെ വീട്ടിലുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. അദ്ദേഹത്തോടൊപ്പം മകനും ഡെപ്യൂട്ടിയും അംഗരക്ഷകരും കൊല്ലപ്പെട്ടതായി ഇറാനിയൻ അധികൃതർ സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച പുലർച്ചെ ടെഹ്‌റാനു വടക്കുകിഴക്കുള്ള പർദിസിൽ വെച്ചാണ് ലാരിജാനി കൊല്ലപ്പെട്ടതെന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു. മകൻ മോർട്ടെസ ലാരിജാനി, സുരക്ഷാ ചുമതലയുള്ള ഡെപ്യൂട്ടി അലിരേസ ബയാത്ത്, നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇസ്‌ലാമിക് റിപ്പബ്ലിക്കിൻ്റെ ആജീവനാന്ത സേവകനായിരുന്നു അദ്ദേഹമെന്നും പ്രസ്താവനയിൽ പറയുന്നു.
ഐആർജിസി (IRGC) അനുബന്ധ വാർത്താ ഏജൻസിയായ ഫാർസ് ഉൾപ്പെടെയുള്ള ഇറാനിയൻ മാധ്യമങ്ങളും ആക്രമണം നടന്നത് ലാരിജാനിയുടെ മകളുടെ വീട്ടിലാണെന്ന് റിപ്പോർട്ട് ചെയ്തു. നിലവിലെ സംഘർഷങ്ങൾക്കിടയിൽ ഇറാൻ്റെ ഉന്നത നേതൃത്വത്തിന് നേരെ നടന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണ് ഈ കൊലപാതകം. ഇതോടൊപ്പം ഇറാനിലെ ബാസിജ് പാരാമിലിട്ടറി സേനാ തലവൻ ഘോലാംറെസ സുലൈമാനിയും കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു.
ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ലാരിജാനി ഉൾപ്പെടെയുള്ള പ്രമുഖർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് നേരത്തെ പറഞ്ഞിരുന്നു. “തിന്മയുടെ അച്ചുതണ്ടിൽ നിന്ന് വധിക്കപ്പെട്ട മറ്റുള്ളവർക്കൊപ്പം ഇവരും നരകത്തിൻ്റെ ആഴങ്ങളിൽ ഖമേനിക്കൊപ്പം ചേർന്നു” എന്നായിരുന്നു കാറ്റ്സിൻ്റെ വാക്കുകൾ. മേഖലയിൽ സൈനിക നീക്കങ്ങൾ ശക്തമാകുന്നതിനിടെയാണ് ലാരിജാനിയുടെ മരണം.
ഇറാൻ്റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമേനിയെയും ലക്ഷ്യം വെക്കുമെന്ന് ഇസ്രായേൽ സൈന്യം സൂചന നൽകി. “മൊജ്തബ ഖമേനിയെക്കുറിച്ച് ഇപ്പോൾ വിവരമില്ല, പക്ഷേ ഞങ്ങൾ അദ്ദേഹത്തെ കണ്ടെത്തി വധിക്കും,” എന്ന് ഇസ്രായേൽ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിൻ പറഞ്ഞു.
അതിനിടെ, ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ്. ഇറാൻ്റെ നേതൃത്വത്തെ ദുർബലപ്പെടുത്താനാണ് ഈ ആക്രമണങ്ങൾ എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മുന്നറിയിപ്പിന് ലാരിജാനി മറുപടി നൽകിയിരുന്നു. “ഇറാൻ നിങ്ങളുടെ ശൂന്യമായ ഭീഷണികളെ ഭയപ്പെടുന്നില്ല. നിങ്ങളെക്കാൾ വലിയവർക്ക് പോലും ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾ ഇല്ലാതാകാതെ നോക്കിക്കോളൂ,” എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ.
ആരാണ് അലി ലാരിജാനി
ഇറാനിലെ രാഷ്ട്രീയ, സുരക്ഷാ, നയതന്ത്ര മേഖലകളിൽ വലിയ സ്വാധീനമുള്ള വ്യക്തിയായിരുന്നു ലാരിജാനി. അമേരിക്കയിലെ കെന്നഡി കുടുംബത്തെപ്പോലെ ഇറാനിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിൽ നിന്നുള്ളയാളാണ് അദ്ദേഹം. സഹോദരൻ സാദെഖ് ലാറിജാനി ജുഡീഷ്യറി ചീഫായും മറ്റൊരു സഹോദരൻ മുഹമ്മദ് ജവാദ് വിദേശകാര്യ ഉപദേശകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008 മുതൽ 2020 വരെ പാർലമെന്റ് സ്പീക്കറായും ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇറാൻ്റെ ആണവ തന്ത്രങ്ങൾ രൂപീകരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ലാരിജാനി, ചർച്ചകളിൽ ഇറാൻ്റെ നിലപാടുകൾക്കായി ശക്തമായി വാദിച്ചിരുന്നു. 1958-ൽ ഇറാഖിലെ നജാഫിൽ ജനിച്ച അദ്ദേഹം ഇറാൻ-ഇറാഖ് യുദ്ധകാലത്ത് റവല്യൂഷണറി ഗാർഡ്‌സിൽ ചേരുകയും പിന്നീട് രാഷ്ട്രീയത്തിലേക്ക് കടക്കുകയുമായിരുന്നു. സാംസ്കാരിക മന്ത്രിയായും സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ തലവനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Ali Larijani assassinated; Official confirmation that he died at his daughter’s house with his son: Iran in shock
















