ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസ്: ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറന്‍റ്

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തുവെന്ന കേസിൽ ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ പാലക്കാട് ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. 2018-ൽ ഷൊർണൂരിൽ നടന്ന ഒരു പ്രതിഷേധ സമരത്തിനിടെ റോഡ് ഉപരോധിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ഷൊർണൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഈ കേസിൽ കോടതിയിൽ ഹാജരാകാൻ പലതവണ നിർദ്ദേശം നൽകിയിട്ടും അത് പാലിക്കാത്തതിനെത്തുടർന്നാണ് ജനപ്രതിനിധിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്.

അന്നത്തെ ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരെ ഉയർന്ന സ്ത്രീപീഡന ആരോപണത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധമാണ് കേസിനാസ്പദമായ സംഭവം. ഈ സമരത്തിനിടയിൽ പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടുകയും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയുമായിരുന്നുവെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. നിലവിൽ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗമായ ഡീൻ കുര്യാക്കോസ് അന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നു. ഫെബ്രുവരി രണ്ടിന് കോടതി ഈ കേസ് വീണ്ടും പരിഗണിക്കും.

സമാനമായ മറ്റൊരു കേസിൽ വടകര എംപി ഷാഫി പറമ്പിൽ കഴിഞ്ഞ ദിവസം പാലക്കാട് കോടതിയിൽ ഹാജരായി ശിക്ഷ അനുഭവിച്ചിരുന്നു. ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ കോടതി പിരിയുന്നത് വരെ തടവും പിഴയുമാണ് ഷാഫിക്ക് ലഭിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു കോൺഗ്രസ് എംപി കൂടി സമാനമായ സാഹചര്യത്തിൽ അറസ്റ്റ് വാറന്റ് നേരിടുന്നത്. രാഷ്ട്രീയ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ജനപ്രതിനിധികൾക്കെതിരെ കോടതി കർശന നിലപാട് സ്വീകരിക്കുന്നത് കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

More Stories from this section

family-dental
witywide